റാഹില ബീവിയും സാഗറും.
നെടുമങ്ങാട്: പതിനൊന്നുകാരിയായ മകളുടെ മുന്നിൽവച്ച് യുവതിയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്ന കേസിൽ അമ്മയ്ക്കും മകനും ജീവപര്യന്തം തടവും പിഴയും. പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശി സിന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് ചന്തക്കുന്ന് സ്വദേശിനി റാഹില ബീവിയും മകൻ സാഗറുമാണ് ശിക്ഷിക്കപ്പെട്ടത്. നെടുമങ്ങാട് എസ്സി/എസ് ടി കോടതി ജഡ്ജി ഷാജഹാനാണു ശിക്ഷ വിധിച്ചത്. കേസിൽ ഇരുപ്രതികളും കുറ്റക്കാരാണെന്നു വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
2016 ഡിസംബർ ഒന്പതിനു രാത്രി പത്തോടെയായായിരുന്നു സംഭവം. റാഹില ബീവിയുടെ മറ്റൊരു മകൻ സാജന്റെ ഭാര്യ സിന്ധുവിനെയാണ് ഇവരുടെ മകളുടെ മുന്നിൽവച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയത്. മറ്റൊരുവീട്ടിൽ താമസിക്കുകയായിരുന്ന സിന്ധുവിനെ സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തിയാണു പ്രതികൾ കൃത്യം നടത്തിയത്. പതിനൊന്നു വയസുകാരിയായ മകളുടെ മുന്നിൽവച്ച് സിന്ധുവിന്റെ ദേഹത്തേക്കു റാഹിലബീവി മണ്ണെണ്ണയൊഴിക്കുകയും ഇവരുടെ മകനും സാജന്റെ സഹോദരുമായ സാഗർ തീ കൊളുത്തുകയുമായിരുന്നു.
ഗുരുതര പൊള്ളലേറ്റ സിന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരിച്ചു. പരിസരവാസികളായ ദൃസാക്ഷികളും സിന്ധുവിന്റെ മകളുമായിരുന്നു കേസിലെ സാക്ഷികൾ. മകൾ ഒഴിച്ചുള്ള സാക്ഷികളൊക്കെ പിന്നീട് കൂറുമാറി. പാങ്ങോട് പോലീസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.ആർ. സന്ദീപും പ്രതികൾക്കു വേണ്ടി ശാസ്തമംഗലം അജിത്തും കോടതിയിൽ ഹാജരായി.
Tags : Local News Nattuvishesham Kollam