മലപ്പുറം: ചേലേന്പ്രയിൽ കുളത്തിൽ മുങ്ങിത്താണ 19 വയസുകാരനെ മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേന്പ്ര ചെലൂപ്പാടം സ്വദേശിയായ എൻ.കെ. മുഹമ്മദ് ഹാഷിറി (31) ന് 2024 വർഷത്തെ ജീവൻ രക്ഷാപതക് അവാർഡ്.
2023 ജനുവരി 24ന് ചേലേന്പ്രയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ ഹരിനന്ദും (19) കൂട്ടുകാരനും കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഈ സമയം സമീപത്തെ കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന നീന്തൽ പരിശീലകനായ ഹാഷിർ അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തി. കുളത്തിന്റെ അരികിൽ ഭയന്ന് നിൽക്കുന്ന യുവാവിനെ ആശ്വസിപ്പിക്കുന്നതിനിടെയാണ് യുവാവിന്റെ സുഹൃത്തായ ഹരിനന്ദ് വെള്ളത്തിൽ മുങ്ങിപ്പോയതായി അറിഞ്ഞത്. ഉടനെ ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ട ശേഷം ഹാഷിർ കുളത്തിലേക്ക് ചാടി ഹരിനന്ദിനെ രക്ഷിക്കുകയായിരുന്നു.
പുറത്തെടുത്തപ്പോൾ പൾസും ശ്വാസവും ഇല്ലെന്ന് മനസിലാക്കിയ ഹാഷിർ കുളത്തിനരികിൽ കിടത്തി ഉടൻ സിപിആർ നൽകി. അഞ്ചാമത്തെ സൈക്കിളിൽ ഹരിനന്ദിന് ശ്വാസം തിരികെ ലഭിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ശാസ്ത്രീയമായ പ്രഥമശുശ്രൂഷ നൽകിയതാണ് ഹരിനന്ദിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായതെന്ന് ചികിത്സിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തി.
ഇതിനുള്ള അംഗീകാരമായാണ് ജീവൻ രക്ഷാ പതക് അവാർഡ് ഹാഷിറിനെ തേടിയെത്തിയത്. മന്ത്രി വി. അബ്ദുറഹ്മാൻ ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഹാഷിറിന് അവാർഡ് നൽകി. കളക്ടർ വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ (ദുരന്ത നിവാരണ വിഭാഗം) ഡെപ്യൂട്ടി കളക്ടർ ജയശ്രീ (എൽഎ) എന്നിവർ സന്നിഹിതരായിരുന്നു.
ഹാഷിറിനെ അവാർഡിലേക്ക് നാമനിർദേശം ചെയ്തത് ഹരിനന്ദിന്റെ അച്ഛൻ അഡ്വ. പ്രശാന്ത് ആണ്. എന്നാൽ ഹാഷിർ അവാർഡ് സ്വീകരിക്കുന്ന സന്തോഷ നിമിഷം കാണാൻ അദ്ദേഹം ഇന്നില്ല. നീന്തൽ പരിശീലകനും സന്നദ്ധപ്രവർത്തകനുമായ ഹാഷിർ ചേലുപാടം അഞ്ചുവർഷത്തോളമായി ചേലേന്പ്ര ഇടിമൂഴിക്കൽ പള്ളിക്കുളത്തിൽ നീന്തൽ പരിശീലകനാണ്. യുഎഇയുടെ ഇന്റർനാഷണൽ ലൈഫ് ഗാർഡ് സർട്ടിഫിക്കറ്റ് ലഭിച്ച ഹാഷിർ പ്രളയകാലങ്ങളിലുൾപ്പെടെ പ്രശംസനീയ സേവനം നടത്തിയിട്ടുണ്ട്. സ്വിമ്മിംഗ്, ഫ്രീ ഡൈവിംഗ് മേഖലകളിൽ പരിശീലനം നേടിയ ഹാഷിർ ഫ്രീ ഡൈവിംഗ് നാഷണൽ റിക്കാർഡ് ജേതാവാണ്.
നിലവിൽ നീന്തൽ പരിശീലകനും ഫിൻ സ്പോർട്സ് ആൻഡ് സ്വിമ്മിംഗ് അക്കാഡമിയുടെ സ്ഥാപകനുമാണ്. കൂടാതെ അമേരിക്കൻ സ്വിമ്മിംഗ് കോ ചെസ് അസോസിയേഷൻ അംഗവും ഏഷ്യ ഫ്രീ ഡൈവിംഗ് കോച്ചും സ്കൂബാ റെസ്ക്യൂ ഡൈവറും ഇന്റർനാഷണൽ സ്വിമ്മിംഗ് ലൈഫ് ഗാർഡുമാണ്.
Tags : Local News Nattuvishesham Malappuram