മുണ്ടക്കയം: വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യനും ജീവിക്കണമെന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളും വ്യാപാരികളും മറ്റ് ഇതര സംഘടനകളും ചേർന്ന് നയിക്കുന്ന കർഷക സ്വരാജ് സത്യഗ്രഹ സന്ദേശയാത്രയ്ക്ക് മുണ്ടക്കയത്ത് സ്വീകരണം നൽകി.
മുണ്ടക്കയം ബസ്സ്റ്റാൻഡിൽ നടന്ന സ്വീകരണസമ്മേളനം ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ജനാധിപത്യരീതിയിൽ ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ച ജനപ്രതിനിധികൾ ഭരിക്കേണ്ട വനംവകുപ്പ് ഇപ്പോൾ കേരളത്തിൽ സമാന്തര ഭരണ സംവിധാനമായി മാറിയെന്നും വനംവകുപ്പിന്റെ തെറ്റായ നയങ്ങളാണ് കേരളത്തിലെ ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുവാൻ കാരണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
കർഷകവേദി പ്രസിഡന്റ് റോജർ സെബാസ്റ്റ്യൻ ഇടയോടി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ് ടി.എസ്. റഷീദ്, ജോണി പൊട്ടൻകുളം, ജോർജുകുട്ടി കടപ്പാക്കൽ, എം.കെ. രാജു, എമ്മാനുവൽ, ഇ.എസ്. ജോർജ്, ജോൺസൺ പാറക്കൽ, കെ.കെ. വിജയൻ, ബെന്നി പുളിക്കൻ, ബേബി വേണ്ടനം തുടങ്ങിയവർ പ്രസംഗിച്ചു.
ജാഥാ ക്യാപ്റ്റൻ കെ.വി. ബിജു യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. വിവിധ സ്ഥലങ്ങളിലെ പര്യടനങ്ങൾക്കുശേഷം നാളെ ജാഥ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ എത്തിച്ചേരും. തുടർന്ന് 100 മണിക്കൂർ ഉപവാസം സെക്രട്ടേറിയറ്റ് നടയിൽ നടക്കും.