മലപ്പുറം: ജില്ലയോട് ആരോഗ്യവകുപ്പ് അവഗണന തുടരുകയാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സമരസംഗമം പ്രഖ്യാപിച്ചിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന പ്രതികരണവുമായി സിപിഎം രംഗത്തുവന്നതോടെ പുതിയ വിവാദം. ഡിഎംഒ ഓഫീസിന് മുന്നിൽ നാളെയാണ് ലീഗ് സമര സംഗമം. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.
സർക്കാർ മഞ്ചേരി മെഡിക്കൽ കോളജിനോട് കാണിക്കുന്ന വിവേചനത്തിനെതിരേ മഞ്ചേരിയിൽനിന്ന് മലപ്പുറത്തേക്ക് ലീഗ് ലോംഗ് മാർച്ച് നടത്തിയിരുന്നു. അതിന് ശേഷം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടില്ലെങ്കിലും താത്കാലിക ആശ്വാസനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
സ്പെഷലിസ്റ്റ് ഡോക്ടർമാർ കുറവ്/
എന്നാൽ സംസ്ഥാനത്ത് 204 സ്പെഷലിസ്റ്റ് ഡോക്ടർമാരെ പുതുതായി നിയമിച്ചപ്പോൾ നാലുപേരെ മാത്രമാണ് മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത്. ഇതോടെയാണ് മുസ്ലിം ലീഗ് വീണ്ടും സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത്. ജില്ലയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളും മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികളും സമരസംഗമത്തിൽ പങ്കെടുക്കും. അതേസമയം ലീഗ് നീക്കത്തിനെതിരേ ശക്തമായ പ്രതികരണമാണ് സിപിഎം ജില്ലാ നേതൃത്വത്തിൽനിന്നുണ്ടായത്.
ജില്ലയിലെ ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന യുഡിഎഫ് പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.
ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് എക്കാലവും കരുത്തേകിയത് ഇടതുപക്ഷ സർക്കാരുകളാണെന്നാണ് പ്രതികരണം. സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരില്ലാത്ത സ്ഥലങ്ങളിലാണ് ഇപ്പോൾ ഡോക്ടർമാരെ നിയമിച്ചിരിക്കുന്നത്. ഇതു മറച്ചുവച്ചാണ് വ്യാജ പ്രചാരണമെന്ന് നേതാക്കൾ പറഞ്ഞു.
ആരോപണം വസ്തുതാവിരുദ്ധം
ആശുപത്രികളിൽ തസ്തിക അനുവദിച്ചില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ ഒന്പതര വർഷത്തിനകം ആരോഗ്യമേഖലയിൽ 473 തസ്തികകളാണ് അനുവദിച്ചത്. ആരോഗ്യവകുപ്പിൽ 434ഉം ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ 39ഉം തസ്തിക അനുവദിച്ചു. മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയാണ് യുഡിഎഫ് സർക്കാർ ചെയതതത്.
എൽഡിഎഫ് സർക്കാരാണ് മെഡിക്കൽ കോളജ് നിലവാരത്തിലേക്ക് ആശുപത്രിയെ ഉയർത്തിയത്. ജില്ലയിൽ 85 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും 15 സിഎച്ച്സികളെ ബ്ലോക്ക് കടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തി. ഇവിടങ്ങളിൽ 216 തസ്തിക സൃഷ്ടിച്ചു. ആശുപ്രതികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 563 കോടി രൂപയാണ് അനുവദിച്ചത്.
യുഡിഎഫ് സർക്കാരിൽ മന്ത്രിമാരും ഭൂരിഭാഗം എംഎൽഎമാരും ജില്ലയിൽനിന്നുണ്ടായിട്ടും ആരോഗ്യ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.
എംപിമാർ കാലങ്ങളായി ലീഗുകാരാണ്. കേന്ദ്രത്തിൽ സ്വന്തം സർക്കാരുണ്ടായ കാലത്തുപോലും ആരോഗ്യമേഖലയിൽ ജില്ലയിൽ ഇടപെടാൻ മുസ്ലിം ലീഗിനായിട്ടില്ലെന്നും സിപിഎം നേതൃത്വം ആരോപിച്ചു.