മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പുരോഗതികള്‍ വിലയിരുത്തുന്നതിനായി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പി.ബി. നൂഹിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം മൂവാറ്റുപുഴയിൽ സ്ഥലപരിശോധന നടത്തി. പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടന്നിരുന്ന മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണം 2023-24 വര്‍ഷത്തെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.25 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്.
നിലവില്‍ ഫയര്‍ ടാങ്ക്, ഗാരേജ് റൂഫിംഗ്, വാഷിംഗ് സര്‍വീസ് സ്റ്റേഷന്, പാര്‍ക്കിംഗ് ഏരിയ, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ടാങ്ക്, കേബിള്‍ ഡക്ട്, ഡ്രെയ്നേജ് തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ക്ലോക്ക് ടവര്‍, കോമ്പൗണ്ട് വാള്, സ്ട്രക്ചറല്‍ ഗ്ലേസിംഗ് എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും പെയന്റിംഗ് ജോലികൾ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുതിയ കെട്ടിടത്തിന്റെയും പഴയ കെട്ടിടത്തിന്റെയും ഇലക്ട്രിഫിക്കേഷന് പ്രവൃത്തിനങ്ങള്, ടോയ്ലറ്റുകള് തുറക്കുന്നതിനാവശ്യമായ എസ്ടിപി വര്‍ക്കുകള്‍, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, ഇവ പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ ഉടന്‍ കൈക്കൊള്ളും. എസ്ടിപി, ഇലക്ട്രിഫിക്കേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പി.ബി. നൂഹ് വ്യക്തമാക്കി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ സ്റ്റേഷന് മാസ്റ്റര്‍ റൂം, ഇന്‍ഫര്‍മേഷന്‍ ഏരിയ, വനിതാ-പുരുഷ ജീവനക്കാര്‍ക്ക് പ്രത്യേക വിശ്രമ മുറികള്‍, യാത്രികര്‍ക്കായി ആധുനിക കാത്തിരിപ്പ് കേന്ദ്രം, ശുചിമുറികള്‍, വാഷ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.