മൂവാറ്റുപുഴ: നഗരസഭ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയങ്ങളിലെ മുറി വാടക സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. രണ്ട് വര്‍ഷം മുമ്പ് വാടക പിഡബ്ല്യുഡി നിരക്കില്‍ ഈടാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കിയാല്‍ നിലവിലുള്ള വാടക നിരക്ക് 150 മുതല്‍ 200 ശതമാനം വരെ വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടി മുറികള്‍ ലേലത്തിലെടുത്തവര്‍ രംഗത്ത് വന്നിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലുള്ള നഗരസഭയുടെ വരുമാനം ഉയര്‍ത്താന്‍ കാലികമായ വര്‍ധനവ് മാത്രമാണ് നടപ്പാക്കിയതെന്ന് നിലപാടിലായിരുന്നു കൗണ്‍സില്‍. തുടര്‍ന്നു മുറി ലേലത്തില്‍ എടുത്തവര്‍ കോടതിയെ സമീപിച്ചു.
വിശദമായ വാദം കേട്ട കോടതി പരാതിക്കാരെ കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ നഗരസഭയോട് നിര്‍ദേശിച്ചു. മാത്രമല്ല തര്‍ക്കങ്ങളും കേസും എല്ലാമായതോടെ പ്രതിമാസ വാടക അടയ്ക്കാത്ത സാഹചര്യവുമുണ്ടായി. ഇത് നഗരസഭയുടെ വരുമാനം കുറച്ചു.
വരുമാനം കുറഞ്ഞതോടെ നഗരസഭ അധികൃതര്‍ കുത്തക പാട്ടക്കാരുമായി നിരന്തരം ചര്‍ച്ച നടത്തി. ഒടുവില്‍ കച്ചേരിത്താഴത്തെ വാണിജ്യ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ നിലവിലുള്ള നിരക്കിനെക്കാള്‍ 25 ശതമാനം കൂട്ടി നല്‍കാമെന്ന് അറിയിക്കുകയും നഗരസഭയുമായി കരാര്‍ ഒപ്പിടുകയും ചെയ്തു.
ഇതിന്റെ ചുവടു പിടിച്ച് ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം പൊതുമരാമത്ത് നിരക്ക് ഒഴിവാക്കി മുഴുവന്‍ മുറികള്‍ക്കും പഴയ നിരക്കിനേക്കാള്‍ 25 ശതമാനം വാടക വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ 150 മുതല്‍ 200 ശതമാനം വരെ വാടക വര്‍ധിപ്പിച്ചുവെന്ന പരാതിക്ക് പരിഹാരമായെന്ന് നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് പറഞ്ഞു.
നഗരത്തില്‍ 10 വാണിജ്യ സമുച്ചയങ്ങളിലായി 300 ഓളം മുറികളാണുള്ളത്. നഗരസഭയുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണിത്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി സമവായത്തില്‍ എത്തിയതിന് ശേഷമാണ് കൗണ്‍സില്‍ തീരുമാനമെടുത്തതെന്ന് നഗരസഭാധ്യക്ഷന്‍ വ്യക്തമാക്കി.