മണിമല: മരിച്ചുപോയെന്ന് വിശ്വസിച്ചിരുന്ന നാഗമുത്തുവിനെ തിരികെ നൽകിയ കറിക്കാട്ടൂർ ആശ്രയ ഭവൻ അധികൃതർക്ക് നന്ദിയർപ്പിക്കുകയാണ് പ്രിയ കുടുംബാംഗങ്ങൾ.
2009ൽ തമിഴ്നാട്ടിലെ സെന്തിൽ കോട്ട ഗ്രാമത്തിൽ നിന്നാണ് മാനസിക വെല്ലുവിളി നേരിടുന്ന നാഗമുത്തു കേരളത്തിലെത്തുന്നത്. രണ്ടുവർഷം കോട്ടയം നവജീവനിൽ അന്തേവാസിയായി കഴിഞ്ഞശേഷം കറിക്കാട്ടൂർ ആശ്രയ ഭവനിൽ എത്തിച്ചേർന്നു. അധികം ആരോടും സംസാരിക്കാത്ത നാഗമുത്തു ആശ്രയ ഭവനിലെ മറ്റ് അന്തേവാസികളെ ശുശ്രൂഷിക്കുന്നതിൽ വളരെയധികം താത്പര്യം കാണിച്ചിരുന്നു. കമ്മിറ്റി അംഗങ്ങളുടെയും അന്തേവാസികളുടെയും വലിയ സ്നേഹം നേടിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
അടുത്തനാളിൽ ഓർമ തിരിച്ചു കിട്ടിയപ്പോൾ അദ്ദേഹം തന്റെ നാടിനെപ്പറ്റിയും വീടിനെപ്പറ്റിയും കുടുംബാംഗങ്ങളെപ്പറ്റിയും പറയുകയുണ്ടായി. ഭാര്യ ലൈലയുടെ പേരാണ് കയ്യിൽ പച്ച കുത്തിയിരിക്കുന്നതെന്നും ഓർമിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശ്രമ ഭവൻ സെക്രട്ടറി പാപ്പച്ചൻ നരുവേലിക്കുഴി നടത്തിയ അന്വേഷണങ്ങളിലൂടെ നാഗമുത്തുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാൻ സാധിച്ചു. കുടുംബാംഗങ്ങൾ ആശ്രയ ഭവനുമായും നാഗമുത്തുവുമായും വീഡിയോ കോൾ നടത്തി കൃത്യത വരുത്തി. തുടർന്ന് ഭാര്യയും മക്കളും സഹോദരങ്ങളും ഉൾപ്പെടെ എട്ടാംഗങ്ങൾ കഴിഞ്ഞദിവസം കറിക്കാട്ടൂർ ആശ്രയ ഭവനിൽ എത്തി. നാഗമുത്തുവുമായി നാട്ടിലേക്ക് മടങ്ങി.
നാഗമുത്തുവും ഭാര്യ ലൈലയും കുടുംബാംഗങ്ങളുമായുള്ള സമാഗമം ഹൃദയസ്പർശിയായിരുന്നു. ആശ്രയ ഭവൻ കുടുംബത്തോട് നന്ദി അർപ്പിക്കുവാൻ വാക്കുകൾഇല്ലാതെ ഭാര്യ ലൈലയും കുടുംബാംഗങ്ങളും വിതുമ്പി. ആശ്രയ ഭവനിൽ ഇപ്പോൾ 20 അന്തേവാസികളാണ് ഉള്ളത്. ഇതിനുമുമ്പും ഇതര സംസ്ഥാനക്കാരായ നാല് പേരുടെ കുടുംബാംഗങ്ങളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചിട്ടുണ്ട്.
Tags : nattu vishashesham Nagamuthu family