തൊടുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 13.5 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണപ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 14ന് അടിമാലിയില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. പാതയ്ക്ക് ആവശ്യത്തിന് വീതി ഉറപ്പാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനുള്ള അവസരം സര്‍ക്കാര്‍ പാഴാക്കിയതായും എംപി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ അവസാനമായി ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവനുസരിച്ച് സര്‍ക്കാര്‍ തെറ്റുതിരുത്തി നല്കിയ സത്യവാങ്മൂലത്തില്‍ ബോധ്യപ്പെടുത്തിയിട്ടുള്ള 30 മീറ്റര്‍ വീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമായിരുന്നു. സ്വകാര്യവ്യക്തി പ്രസ്തുത മേഖല വനമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതിനനകൂലമായി ചീഫ് സെക്രട്ടറി കഴിഞ്ഞ മാര്‍ച്ചില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് പദ്ധതി അട്ടിമറിക്കപ്പെടാന്‍ കാരണമായത്.
1938ല്‍ ഈ ഭാഗം റോഡായി നിശ്ചയിച്ചത് 30 മീറ്റര്‍ വീതിയിലായിരുന്നു. 1996-ല്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയ രേഖയിലും ഇതു സാധൂകരിക്കുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് ചീഫ് സെക്രട്ടറി അന്ന് ഹര്‍ജിക്കാരനൊപ്പം ചേര്‍ന്ന് പദ്ധതി മരവിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു.
2025 ജൂലൈയില്‍ പാതയുടെ നിര്‍മാണം തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബറിലെ ഉത്തരവനുസരിച്ച് സര്‍ക്കാരിന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കുമായിരുന്നു. ജില്ലാ കളക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും പ്രദേശത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് രേഖകള്‍ സഹിതം റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
1938ല്‍ രാജഭരണകാലത്ത് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതും 1996ല്‍ സര്‍ക്കാര്‍തന്നെ ഉത്തരവ് പുറപ്പെടുവിച്ചതും കഴിഞ്ഞ നാളുകളില്‍ ഹൈക്കോടതിയില്‍ ഈ നടപടി ശരിവച്ച് നല്കിയ സത്യവാങ്മൂലത്തിനു യാതൊരു പ്രസക്തിയുമില്ലാത്ത തരത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും എംപി കുറ്റപ്പെടുത്തി.