ദേശീയപാതയിൽ കായംകുളം കുന്നത്താലുംമൂടിന് സമീപം പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു.
കായംകുളം: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന നിർമാണത്തിനിടെ കുടിവെള്ള പൈപ്പുലൈൻ പൊട്ടി വലി യ അളവിൽ ജലം പാഴാകുമ്പോഴും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല . കൊടുംവേനലിൽ നാടാകെ ശുദ്ധജലക്ഷാമം രൂക്ഷമാകുന്പോഴാണ് ദേശീയപാതയിൽ കുടിവെള്ളം പാഴാകുന്നത്.
നിർമാണത്തിനിടെ പൈപ്പുലൈൻ പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്തേണ്ടത് നിർമാണക്കരാർ കമ്പനിയാണ്. എന്നാൽ അവരിത് കണ്ടഭാവമില്ല . കായംകുളം കുന്നത്താലുംമൂട് അടിപ്പാതയ്ക്കും കൃഷ്ണപുരത്തിനും ഇടയിൽ രണ്ട് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി നാളുകളായി കുടിവെളളം പാഴായിക്കൊണ്ടിരിക്കുന്നത്.
ആറുവരിപ്പാതയുടെ കിഴക്കേ അറ്റത്ത് സർവീസ് റോഡിനെ വേർതിരിക്കുന്ന കോൺക്രീറ്റ് ഭിത്തിയോടു ചേർന്ന ഭാഗത്തുനിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സർവീസ് റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലം റോഡിലെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട് .
നിർമാണക്കരാർ കമ്പനിക്കാർ ഈ ഭാഗത്ത് പൊട്ടിയ പൈപ്പുലൈൻ ശരിയാക്കാതെ ആറുവരി അതിവേഗപാതയിൽ ടാറിംഗ് പ്രവൃത്തികളുമായി മുന്നോട്ടുപോകുകയാണ് .
നിർമാണ പ്രവൃത്തികൾ പരിശോധിക്കാനെത്തുന്ന ദേശീയപാത അഥാറിറ്റി ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. ദേശീയപാതയുടെ സമീപ പ്രദേശങ്ങളിൽ പലയിടങ്ങളിലും കുടിവെളളക്ഷാമം രൂക്ഷമാണ്.
പൊട്ടിയ പൈപ്പുലൈനുകളിൽ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.