ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ വലിയങ്ങാടി.
ടൂറിസം കേന്ദ്രങ്ങളും നിശ്ചലമായി
കോഴിക്കോട്: രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ജില്ലയില്‍ ഹര്‍ത്താലായി മാറി. മലയോര മേഖലകളിലടക്കം പൊതുഗതാഗത സംവിധാനം സ്തംഭിച്ചു. കട കമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറങ്ങി. സ്വകാര്യ വാഹനങ്ങള്‍ കുറവായിരുന്നു. പണിമുടക്കു ദിനത്തില്‍ പുതിയങ്ങാടി ജിഎം യുപി സ്കൂളില്‍ എത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി സിഐടിയു പ്രവര്‍ത്തകര്‍ കൊടിനാട്ടി. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം.
ഗേറ്റു പൂട്ടി സമരക്കാര്‍ മുദ്രാവാക്യം വിളി തുടങ്ങിയതോടെ അധ്യാപകര്‍ക്കു റോഡില്‍നില്‍ക്കേണ്ടിവന്നു. ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് അധ്യാപകര്‍ ജോലിക്ക് എത്തിയത്. ഉന്തും തള്ളുമുണ്ടായതോടെ പോലീസ് സ്ഥലത്തെത്തി. വടകരയില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തിയുടെ ഭാഗമായി ഓടിയ വഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു.
കോഴിക്കോട് എല്‍ഐസി ജീവനക്കാരും പണിമുടക്കി. മാനാഞ്ചിറ എൽഐസി. ഡിവിഷണൽ ഓഫീസ് പരിസരത്ത് നടന്ന പണിമുടക്ക് റാലി എസ് സെഡ്ഐഇഎഫ്ഐ ജോ. സെക്രട്ടറി കെ.ബിജു ഉദ്ഘാടനം ചെയ്തു. വടകര, കൊയിലാണ്ടി, പേരാമ്പ്ര, താമരശ്ശേരി, രാമനാട്ടുകരഎന്നിവിടങ്ങളിലും പണിമുടക്കിയ ജീവനക്കാർ പ്രകടനം നടത്തി.മുക്കത്ത് കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടക്കുകയും ബസുകള്‍ അടക്കമുള്ളവ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ പണിമുടക്ക് മലയോര മേഖലയില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. പലയിടങ്ങളിലും പണിമുടക്കനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു.
പൊതുപണിമുടക്ക് തിരുവമ്പാടി, കൂടരഞ്ഞി പുല്ലൂരാംപാറ, മലയാേര മേഖലയിൽ പൂർണ്ണമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ് കിടക്കുകയും ബസുകൾ അടക്കമുള്ളവ സർവീസ് നിർത്തിവെക്കുകയും ചെയ്ത സാഹചര്യത്തിൽ പണിമുടക്ക് മലയോര മേഖലയിൽ ഹർത്താൽ പ്രതീതിയായി. കൂരാച്ചുണ്ടിൽ വ്യാപാര സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്നു പ്രവർത്തിച്ചില്ല.
ടൗണിൽ അത്യാവശ്യ സ്വകാര്യ വാഹനങ്ങൾ ഓടി.എന്നാൽ ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിച്ചില്ല. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു. പഞ്ചായത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ കക്കയത്ത് കെ എസ് ഇ ബിയുടെ ഹൈഡൽ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിച്ചില്ല. വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നുവെങ്കിലും കേന്ദ്രത്തിലെ ഗൈഡുമാർ പണിമുടക്കി.ഇവിടെ സന്ദർശകർ പാടെ കുറവായിരുന്നു. ജലസേചന വകുപ്പിന്റെ കരിയാത്തുംപാറ ടൂറിസം കേന്ദ്രവും തോണിക്കടവ് ടൂറിസം കേന്ദ്രവും തുറന്നു പ്രവർത്തിച്ചില്ല.
Tags : Local News Nattuvishesham Kozhikode