നിലമ്പൂർ നോർത്ത് ഡിവിഷൻ ഓഫീസിനു മുന്നിൽ നവകിരണം പദ്ധതിക്ക് ഭൂമി വിട്ടു നൽകിയവർ നടത്തിയ പ്രതിഷേധ മാർച്ച്.
പണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും: ഡിഎഫ്ഒ
നിലമ്പൂർ : വനം വകുപ്പിന് ഭൂമി കൈമാറിയിട്ട് അഞ്ചുവർഷമായിട്ടും പണം ലഭിക്കാത്തതിനാൽ സ്ഥലം വിട്ടുനൽകിയവർ വനം കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. പണം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന്റെ പ്രതികരണം. നവകിരണം പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ചാലിയാർ പഞ്ചായത്തിലെ പന്നിയംകാട്, ചെരിയംകുത്ത്, പൊക്കോട്, വടക്കേപെരുമുണ്ട, തണ്ണിപൊയിൽ മേഖലകളിലെ 64 കുടുംബങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തിയത്.
നിലമ്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് വനം കാര്യാലയത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് ജനകീയസമിതി അംഗം ടി.കെ. വിനോദ്കുമാർ ധർണ ഉദ്ഘാടനം ചെയ്തു.
ദാസൻ ചെരള അധ്യക്ഷത വഹിച്ചു. ഷൈലജ പൊറ്റയിൽ, ലീല, റൈഹാനത്ത് കണ്ടയിൽ, സുകുമാരൻ കൊട്ടയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന് നിവേദനം നൽകി. ചർച്ചയിൽ തങ്ങളുടെ ഭൂമി നവകിരണം പദ്ധതിയിലേക്ക് നൽകിയതിനാൽ തങ്ങൾ അഞ്ച് വർഷമായി അനുഭവിക്കുന്ന പ്രയാസങ്ങൾ കുടംബങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കയാണ്.
ഇതേത്തുടർന്ന് ഫണ്ട് ലഭ്യമാക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകി. നാളെ തിരുവനന്തപുരത്തെത്തി നിലവിലെ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകിയതോടെ സമരക്കാർ പിരിഞ്ഞുപോയി.
Tags : Local News Nattuvishesham Malappuram