നിലമ്പൂർ: നവകിരണം പദ്ധതിയിൽ വനം വകുപ്പിന് ഭൂമി നൽകിയവർക്ക് അഞ്ച് വർഷമായിട്ടും പണമില്ല. ഇതേത്തുടർന്ന് ഇന്നു നിലന്പൂർ വനം നോർത്ത് ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
ചാലിയാർ പഞ്ചായത്തിലെ പൊക്കോട്, വടക്കേപെരുമുണ്ട, തണ്ണിപൊയിൽ, ചെരിയംകുത്ത് മേഖലയിൽനിന്നുള്ള 64 കുടുംബങ്ങളുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തുന്നത്. രാവിലെ 11ന് നിലന്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വനം ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ സ്ത്രീകൾ ഉൾപ്പടെ പങ്കെടുക്കും.
വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളാണ് വനംവകുപ്പ് നവകിരണ് പദ്ധതിയിലൂടെ ഏറ്റെടുത്തത്. ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വീതം നൽകാമെന്ന ഉറപ്പിലാണ് ഈ മേഖലകളിലെ കുടുംബങ്ങൾ ഭൂമിവനം വകുപ്പിന് നൽകാൻ തയാറായത്.
2021 ൽ ഭൂമി നൽകിയവരാണ് അഞ്ചു വർഷമായി തങ്ങളുടെ ഭൂമിയുടെ പണത്തിനായി വനം വകുപ്പിന്റെ വാക്കും വിശ്വസിച്ച് കാത്തിരിക്കുന്നത്. എന്നാൽ ഫണ്ടില്ലാതെ എങ്ങനെ നൽകുമെന്നാണ് വനം വകുപ്പ് ചോദിക്കുന്നത്.
ആദ്യഘട്ടത്തിൽ ഭൂമി നൽകിയ ഏതാനും കുടുംബങ്ങൾക്കു മാത്രമാണ് നിലന്പൂർ മേഖലയിൽ വനം വകുപ്പ് പണം നൽകിയിട്ടുള്ളത്.
വനംവകുപ്പിന് ഭൂമി നൽകിയതോടെ സർക്കാർ ആനുകൂല്യങ്ങളും ഇവർക്ക് നിലവിൽ നഷ്ടമായ അവസ്ഥയിലാണ്. അടിയന്തരമായി തങ്ങളുടെ ഭൂമിയുടെ പണം ലഭിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
Tags : Local News Nattuvishesham Malappuram