കോതമംഗലം: തങ്കളം-കാക്കനാട് നാലുവരി പാതയ്ക്കായി കോതമംഗലം ബൈപാസ് മുതൽ വീട്ടൂർ വരെ പുതിയ അലൈൻമെന്റ് കണ്ടെത്തിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. പാതയുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തങ്കളം-കാക്കനാട് നാലുവരി പാതയുടെ നിർമാണത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 30 കോടി രൂപക്ക് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ നേരത്തെ തീരുമാനിച്ച അലൈൻമെന്റ് ഐആർസി, കിഫ്ബി നിബന്ധനകൾ പാലിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ തങ്കളം-കാക്കനാട് റോഡ് പ്രവൃത്തി എംസി റോഡ് വഴി ബന്ധിപ്പിക്കുന്നതിനു പകരം മൂവാറ്റുപുഴ - കാക്കനാട് റോഡുവഴി കാക്കനാടുമായി യോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് കിഫ്ബി നിർദേശിച്ചു. തുടർന്ന് കോതമംഗലം ബൈപാസ് മുതൽ മേലേ പീടിക, മുളവൂർ, ഈസ്റ്റ് പായിപ്ര, പള്ളിച്ചിറങ്ങര (എംസി റോഡ്), പുന്നോപ്പടി എന്നീ പ്രധാന സ്ഥലങ്ങൾ വഴി വീട്ടൂർ വരെ അലൈൻമെന്റ് കണ്ടെത്തുകയും ഫീസിബിലിറ്റി റിപ്പോർട്ട് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു.
കോതമംഗലം ബൈപാസ് മുതൽ വീട്ടൂർ വരെ അലൈൻമെന്റ് സാധ്യമായതിനാൽ 13.6 മീറ്റർ ഡിപിആർ തയാറാക്കുവാനും ആവശ്യമുണ്ടെങ്കിൽ സ്ഥലമേറ്റെടുക്കൽ നിർദേശം സമർപ്പിക്കുവാനും വീട്ടൂരിന് ശേഷം കിഴക്കമ്പലം വരെ മൂവാറ്റുപുഴ-കാക്കനാട് റോഡിന്റെ അലൈൻമെന്റ് ഉപയോഗിക്കുവാനും നിർദേശിച്ചിട്ടുണ്ട്.
ഇതിനകം സമർപ്പിച്ച മൂവാറ്റുപുഴ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന്റെ ഡിപിആറിൽ മാറ്റം വരുത്തി, വീട്ടൂർ മുതൽ കിഴക്കമ്പലം വരെയാക്കി 15 മീറ്റർ ഉൾപ്പെടുത്തി പരിഷ്കരിക്കാനും കിഫ്ബി നിർദേശിച്ചിട്ടുണ്ട്. കിഴക്കമ്പലത്തു നിന്ന് കാക്കനാടേക്കുള്ള പുതിയ അലൈൻമെന്റ് കിഫ്ബിയുടെ പരിഗണനയിലാണ് എന്നും അറിയിച്ചിരുന്നു. ഡിപിആർ തയാറാക്കുന്നതിന് കൂടുതൽ വ്യക്തത വരുത്താൻ ഡിസൈൻ വിഭാഗം കിഫ്ബിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ലഭ്യമായാലുടൻ ഡിപിആർ പ്രവൃത്തികൾ ആരംഭിക്കുവാൻ നിർദേശം നൽകിയിട്ടുള്ള തായും മന്ത്രി നിയസഭയിൽ അറിയിച്ചു.
തങ്കളം കാക്കനാട് നാലുവരിപ്പാത യാഥാർഥ്യമാക്കണം:പൗരസമിതി
കോതമംഗലം: തങ്കളം കാക്കനാട് നാലുവരിപ്പാത യാഥാർഥ്യമാക്കണമെന്ന് കോതമംഗലം മേഖല പൗരസമിതി യോഗം ആവശ്യപ്പെട്ടു. കോതമംഗലത്തിനെയും ജില്ലാ ആസ്ഥാനമായ കാക്കനാടിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയാണിത്. പത്തു കൊല്ലം മുമ്പ് ആരംഭിച്ച പദ്ധതി പൂർണമായും മുടങ്ങിക്കിടക്കുകയാണ്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള സ്തംഭനാവസ്ഥയിലാണ് . നേരത്തെ പണിപൂർത്തിയായ നാല് കിലോമീറ്റർ റോഡ് മാത്രമാണ് പാതയിൽ ഉള്ളത്.
പദ്ധതിയുടെ നിർമാണം ഉടൻ പുനരാരംഭിക്കണം എന്ന് കോതമംഗലം മേഖല പൗരസമിതി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഇതിനായി വൻ ജനകീയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. യോഗം തോമസ് കൊച്ചുമുട്ടം ഉദ്ഘാടനം ചെയ്തു. ബേബി പൗലോസ് അധ്യക്ഷനായിരുന്നു.
സൂരജ് മലയിൽ മുഖ്യപ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി സജി തെക്കേക്കര, ഷിന്റോ വർഗീസ്, ശശി കുഞ്ഞുമോൻ, ജോസ് കാട്ടുവള്ളി, സാജൻ അമ്പാട്ട്, സിജി പാണ്ടാലിൽ, ജോസ് മെതിപ്പാറ, റെജി പാത്താടൻ, ടി.പി. തമ്പാൻ, എസ്.എം. അബ്ബാസ്, ജോജോ കെ. തോമസ്, ജോൺ വട്ടക്കുഴി എന്നിവർ പ്രസംഗിച്ചു.