കായംകുളം: കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ.യു. പ്രതിഭ എംഎൽഎ ശിലാഫലകം അനാശ്ചാദനം ചെയ്തു. അഡ്വ. യു. പ്രതിഭ എംഎൽഎയുടെ അഭ്യർഥനപ്രകാരം 2024- 2025 സാമ്പത്തികവർഷം ആഭ്യന്തര വകുപ്പിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ സൗജന്യമായി വിട്ടുനൽകിയ 25 സെന്റ് സ്ഥലത്താണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്. 7400 ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനിലയായി നിർമിക്കുന്ന കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ, റൈറ്റർ, ക്രൈം എസ്ഐ, ലോ ആൻഡ് ഓർഡർ എസ്ഐ, പിആർഒ എന്നിവർക്കായുള്ള മുറികൾ, റിസപ്ഷൻ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പ് മുറികൾ, കോൺഫറൻസ് ഹാൾ, റിക്കാർഡ്സ് മുറികൾ, വനിതാ - പുരുഷ ജീവനക്കാർക്കായുള്ള വിശ്രമമുറികൾ, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി, അടുക്കള, ഡൈനിംഗ് ഹാൾ, ശൗചാലയങ്ങൾ എന്നിവ ഉണ്ടായിരിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തത്തിനാണ് നിർമാണച്ചുമതല.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മുതുകുളം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എസ്. താഹ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. പ്രശാന്ത് , വൈസ് പ്രസിഡന്റ് സി.ആർ. സുലേഖ, ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദ്, ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ഡിവൈഎസ്പിമാരായ ടി. ബിനുകുമാർ , മധു ബാബു, എം.കെ. ബിനുകുമാർ, ബിജു വി. നായർ, പങ്കജാക്ഷൻ, കെ.എൻ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.