മൈലപ്ര പള്ളിപ്പടിക്കും ജംഗ്ഷനും മധ്യേയുള്ള ഭാഗത്ത് നിർമാണം തടസപ്പെട്ടിരിക്കുന്ന കലുങ്ക്.
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൈലപ്ര ജംഗ്ഷനും പള്ളിപ്പടിക്കും മധ്യേയുള്ള അപകടക്കെണിയൊരുക്കി കലുങ്ക് കുഴി. മൂന്നുവർഷം മുന്പ് ഇതേ കുഴിയിൽ വീണ് ഒരു പുരോഹിതൻ മരണപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. തർക്കത്തിൽപ്പെട്ടു കിടക്കുന്ന സ്ഥലമായതിനാൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കെഎസ്ടിപി.
പിഎം റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിരിക്കുന്ന സ്ഥലത്താണ് കലുങ്ക് കുഴിയുള്ളത്. ഈ ഭാഗത്ത് കലുങ്ക് നിർമിക്കണമെന്ന ആവശ്യം ആദ്യം അംഗീകരിച്ചിരുന്നില്ല. പിഎം റോഡ് നിർമാണം 95 ശതമാനവും പൂർത്തിയായതാണ്. ഇതിൽ അവശേഷിക്കുന്ന ഭാഗം മൈലപ്ര വില്ലേജിലാണ്.
സ്ഥലം ഏറ്റെടുക്കൽ നടപടികൾ പോലും പൂർണമാകാത്ത വില്ലേജാണ് മൈലപ്ര. മൈലപ്ര വില്ലേജിലെ തർക്കങ്ങൾ കോടതിയിലുമാണ്. തർക്കത്തിന്റെ ഭാഗമായാണ് മൈലപ്ര ജംഗ്ഷനും പള്ളിപ്പടിക്കും മധ്യേയുള്ള കലുങ്ക് നിർമാണവും പൂർത്തിയാകാത്തത്.
റോഡ് നവീകരിച്ചതോടെ കുഴികൾ അപകടക്കെണി ഒരുക്കുകയാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ അപകടത്തിൽപ്പെടുകയാണ്. മൂന്നുവർഷം മുന്പ് സ്കൂട്ടർ യാത്രികനായ ഡീക്കൻ ബിനോജി മാത്യൂസ് ഈ കുഴിയിൽ വീണാണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസിലെ അധ്യാപകൻ കൂടിയായിരുന്നു ബിനോജി മാത്യൂസ്.
വാഹനം നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞുവെന്നാണ് നിഗമനം. ഒരു ജീവൻ പൊലിഞ്ഞിട്ടും കുഴി മൂടാനോ കലുങ്ക് നിർമിക്കാനോ നടപടി സ്വീകരിക്കാതെ ചരടു കെട്ടി മുന്നറിയിപ്പ് നൽകുക മാത്രമാണ് കെഎസ്ടിപി ചെയ്തത്. തർക്കം പരിഹരിക്കാതെ നിർമാണം നടത്താനാകില്ലെന്ന നിലപാടിലാണ് കെഎസ്ടിപി.
പിഎം റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളാണ് നിലനിൽക്കുന്നത്. കോടിക്കണക്കിനു രൂപയുടെ അഴിമതിക്കഥകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. വിജിലൻസ് അന്വേഷണത്തിലാണ് തിരിമറികൾ കണ്ടെത്തിയത്.
ഓടകളുടെ നിർമാണവുമായി സാങ്കേതിക തകരാറുകളും ചൂണ്ടിക്കാട്ടിയിരുന്നു. കലുങ്ക് നിർമാണം തടസപ്പെട്ടിരിക്കുന്ന മൈലപ്ര ഭാഗത്ത് ഓടയിലൂടെവെള്ളം ഒഴുക്കാനും ആകുന്നില്ല. പള്ളിപ്പടി ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. നിർമാണം നടത്തിയ ഓടയിലൂടെ വെള്ളം ഒഴുകുന്നുമില്ല.
സംരക്ഷണ ഭിത്തികളും പൂർത്തിയാക്കിയിട്ടില്ല
മൈലപ്ര, മണ്ണാരക്കുളഞ്ഞി ഭാഗത്ത് സംരക്ഷണ ഭിത്തികളടക്കം പൂർത്തിയാകാനുണ്ട്. അപകട ഭീഷണി നിലനിൽക്കന്ന കലുങ്ക് കുഴിക്ക് നേരെ എതിർവശത്തുള്ള ഭാഗത്ത് റോഡിനു സംരക്ഷണഭിത്തിയും ഇല്ല. കോൺ സ്ഥാപിച്ച് ചരടു കെട്ടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തിട്ടയോടു ചേർന്ന് വാഹനമെത്തിയാൽ അപകടം ഉറപ്പാണ്. മണ്ണാറക്കുളഞ്ഞിയിലേക്കുള്ള ഒന്നാം വളവ് ഭാഗത്തും റോഡിന്റെ പണികൾ പൂർത്തിയായിട്ടില്ല.
ഒറ്റവരി ഗതാഗതം മാത്രമേ ഈ ഭാഗത്ത് അനുവദിച്ചിട്ടുള്ളൂ. സമീപവസ്തു ഉടമയുമായുള്ള തർക്കത്തിൽ റോഡ് നിർമാണം തടസപ്പെട്ടതാണ് ഈ ഭാഗത്തും. മൈലപ്ര പഞ്ചായത്ത് ഓഫീസ് പടിക്കു സമീപവും പണികൾ പൂർത്തിയാകാനുണ്ട്. മണ്ണാറക്കുളഞ്ഞി രണ്ടാംകലുങ്ക് ഭാഗത്തും നിർമാണം തടസപ്പെട്ട് റോഡ് അപകട ഭീഷണി ഉയർത്തുന്നു.
തുടക്കത്തിലെ അപകാത കാരണം കേസുകളിൽ കുടുങ്ങിക്കിടക്കുകയാണ് നിർമാണം. ഇതുമൂലം അപകടങ്ങളും ഏറുകയാണ്. റോഡ് നവീകരിച്ചതോടെ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ പലതും അപകടത്തിൽപ്പെടുന്നതും പതിവായി.