കൽപ്പറ്റ: സാമൂഹിക ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചുനൽകുന്ന സഹകരണ മേഖലയിലെ നിക്ഷേപ പിരിവുകാരടക്കം താഴെ തട്ടിലുള്ള ജീവനക്കാർ പ്രതിസന്ധിയിൽ. പെൻഷൻ വിതരണം നടത്തിയതിനുള്ള ഇൻസെന്റീവ് ഏഴു മാസമായി ഇവർക്ക് കിട്ടിയില്ല. 2025 ജൂണ് മുതലുള്ള തുകയാണ് മുടങ്ങിയത്. ഇത് തുച്ഛ വരുമാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കുടുംബബജറ്റ് താളം തെറ്റുന്നതിന് കാരണമായി.
നേരത്തേ ഒരാൾക്ക് പെൻഷൻ വിതരണം ചെയ്യുന്നതിന് 40 രൂപയായിരുന്നു ഇൻസെന്റീവ്. 2023 ജനുവരിയിൽ 14 മാസത്തെ കുടിശിക നിലനിൽക്കേ ധനവകുപ്പ് മുൻകാല പ്രാബല്യത്തോടെ ഇത് 25 രൂപയായി വെട്ടിക്കുറച്ചു. ഈ തുക യാത്രച്ചെലവിനുപോലും തികയാത്ത സ്ഥിതിയാണ്. മറ്റു മാർഗങ്ങളിലൂടെ പണം കണ്ടെത്തിയാണ് പലരും പെൻഷൻ വീടുകളിൽ എത്തിക്കുന്നത് എന്നിരിക്കേയാണ് ഇൻസെന്റീവ് നിഷേധം.
2020ലും 2021ലും കോവിഡ് പ്രതിസന്ധിക്കിടയിൽ ദുർബല കുടുംബങ്ങൾക്ക് സർക്കാരിന്റെ പ്രത്യേക സാന്പത്തിക സഹായം വീടുകളിൽ എത്തിച്ചതിനുള്ള ഇൻസെന്റീവും ഇതുവരെ അനുവദിച്ചിട്ടില്ല. നിക്ഷേപ-വായ്പ പിരിവുകാരെ സ്ഥിരപ്പെടുത്താൻ 2005ലും 2018ലും ഉത്തരവായെങ്കിലും മിനിമം വേതനം ഉറപ്പാക്കാനോ സ്ഥിരപ്പെടുത്താനോ നടപടിയുണ്ടായില്ല. കൃത്യമായ തസ്തികയും സ്കെയിലും നിർണിയിക്കാത്തത് അനുവദിക്കുന്ന ആനുകൂല്യങ്ങൾ പോലും കീഴ്ത്തട്ട് ജീവനക്കാർക്ക് നഷ്ടമാക്കുകയാണ്. ആരോഗ്യ സുരക്ഷാ പദ്ധതികളിൽനിന്നും പെൻഷൻ ആനുകൂല്യങ്ങളിൽനിന്നും ഈ വിഭാഗത്തെ മാറ്റിനിർത്തിയിരിക്കുകയാണ്.
ദീർഘകാല സേവനമുള്ള കരാർ-താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സുപ്രീം കോടതി വിധികൾ അടുത്ത കാലത്ത് വന്നിട്ടുണ്ട്. സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇൻസെന്റീവ് കുടിശിക ഉടൻ അനുവദിക്കണമെന്നും ദീർഘകാലമായി ജോലി ചെയ്യുന്നവരെ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തണമെന്നും കോ ഓപറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ജെ. ലൂക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സുനിൽ കാരന്നൂർ, സരിജ ബാബു, ടി. സെയ്തുട്ടി, അനൂപ് വില്യാപ്പള്ളി, അലി ചേന്ദമംഗലൂർ, ഒ.പി. തിലകൻ, സുരേഷ് ബാബു മണ്ണയാട്, എം.കെ. അലവിക്കുട്ടി, രവി പുറവങ്കര, കെ.പി. രാജീവൻ, പി.പി. സാവിത്രി, ജയപ്രകാശ് കാവനൂർ, കെ.വി. വിശാഖ്, എം.കെ. രാഘവൻ, പി. രാധാകൃഷ്ണൻ, സലിം ചോണാട്, കെ. ജിനേഷ്, പോക്ക മുമുണ്ടോളി എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad