മാണി താഴത്തേൽ
കരുവാരകുണ്ട്: അധ്യാപനരംഗത്ത് ശ്രദ്ധേയമായ സേവനം കാഴ്ചവച്ച കരുവാരകുണ്ട് കുട്ടത്തിയിലെ എടക്കര ചീങ്കല്ലേൽ ജോസഫ് അഗസ്റ്റ്യൻ എന്ന അപ്പച്ചൻ മാസ്റ്റർ ഇന്നു യുവജനങ്ങൾക്ക് കൃഷിയുടെ ബാലപാഠം പകർന്നു നൽകുകയാണ്. അധ്യാപനരംഗത്ത് പ്രവർത്തിക്കുന്പോഴും പാരന്പര്യമായി തുടരുന്ന കൃഷിയെ കൈവിട്ടുള്ള ജീവിതം അദ്ദേഹത്തിന് ഒരിക്കലും ഉൾകൊള്ളാനാകില്ലായിരുന്നു. പഴമക്കാർ കൃഷിയെപ്പറ്റി അറിയാൻ സമീപിക്കുന്നത് അപ്പച്ചൻ മാസ്റ്ററെ തന്നെയായിരുന്നു.
പിതാവിന്റെ പാതയിലൂടെ
20 വർഷത്തോളം പാലാ രാമപുരം പഞ്ചായത്ത് പ്രസിഡന്റായി സേവനം ചെയ്ത അപ്പച്ചൻ മാസ്റ്ററുടെ പിതാവ് എടക്കര ചീങ്കല്ലേൽ കുഞ്ഞാഗസ്തി സ്വാതന്ത്ര്യസമര സേനാനിയും തികഞ്ഞ ഗാന്ധിയനുമായിരുന്നു. കുഞ്ഞാഗസ്തിയുമൊത്ത് 1968ലാണ് രാമപുരത്തു നിന്ന് മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ കരുവാരകുണ്ട് കുട്ടത്തിയിൽ കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ചത്.
കൃഷിയോടൊപ്പം പൊതുപ്രവർത്തന രംഗത്തും പിതാവിന്റെ പാത സ്വീകരിച്ച അപ്പച്ചൻ മാസ്റ്റർ നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത് ചാച്ചാ നെഹ്റുവെന്നാണ്.
വീട്ടുമുറ്റവും കൃഷിയിടം
അപ്പച്ചൻ മാസ്റ്ററുടെ കൈവശത്തിലുള്ള നാല് ഏക്കറിലധികം വരുന്ന സ്ഥലത്ത് കനകം വിളയിക്കുകയാണ്. ഇദ്ദേഹത്തിന്റെ വീടിന്റെ മുറ്റം വരെ കൃഷിയിടമാണ്. ഗ്രോബാഗിലും പൂച്ചട്ടിയിലും കുറ്റിക്കുരുമുളകും പച്ചക്കറികളും സമൃദ്ധമായുണ്ട്. ജൈവ വൈവിധ്യത്തിന്റെ വിളനിലമായ സ്ഥലത്ത് കമുകും തെങ്ങുമാണ് പ്രധാന കൃഷി. ഇടവിളകൃഷിയിൽനിന്ന് മാന്യമായ സാന്പത്തിക നേട്ടമാണ് അദ്ദേഹം കൈവരിക്കുന്നത്. ജാതി, ഗ്രാന്പൂ, കാപ്പി, പൈനാപ്പിൾ, വാനില, കുരുമുളക് തുടങ്ങിയവയാണ് പ്രധാനം.
മൂന്നടി താഴ്ചയിൽ കുഴി എടുത്ത് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും ഒന്നര അടിയോളം നിറച്ച് മണ്ണുമായി കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. തെങ്ങുംതൈകൾക്ക് ഒരു മീറ്ററിലധികം സമചതുരത്തിൽ കുഴിയെടുത്ത് അടിവളമായി ജൈവവളം ചേർത്താണ് തെങ്ങിൻ തൈകൾ നടുന്നത്. ഒന്നരഅടി താഴ്ചയിലാണ് നേന്ത്രവാഴ നടുന്നത്.
വിളകളുടെ വളർച്ചയ്ക്ക് ജൈവവളത്തിനു പുറമേ മൂന്നാഴ്ച കൂടുന്പോൾ പൊട്ടാഷും യൂറിയായും ഫാക്ടംഫോസും കുറഞ്ഞ അളവിൽ നൽകണമെന്നാണ് അപ്പച്ചൻ മാസ്റ്റർ പറയുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജൈവവള പ്രയോഗം കൊണ്ടു മാത്രം വിളകൾ വളരില്ല. വിപണിയിൽനിന്ന് ജൈവവളമെന്ന ലേബലിൽ വാങ്ങുന്ന പായ്ക്കറ്റുകളിൽ യൂറിയ കലർത്തിയവയാണെന്ന് അദ്ദേഹത്തിന്റെ പരീക്ഷണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. അപ്പച്ചൻ മാസ്റ്ററുടെ കൃഷിയിടം ഒൗഷധ സസ്യങ്ങളുടെ കലവറ കൂടിയാണ്. വിവിധ ഒൗഷധ സസ്യങ്ങൾ ഇവിടെയുണ്ട്.
വിത്തുശേഖരണം അതിപ്രധാനം
തെങ്ങിനും കമുകിനും വിത്തുശേഖരണം അതിപ്രധാനമാണെന്നാണ് അപ്പച്ചൻ മാസ്റ്റർ ചൂണ്ടിക്കാട്ടുന്നത്. അത്യുത്പാദനശേഷിയുള്ളതും പകുതിപ്രായം കഴിഞ്ഞ തെങ്ങുകളുടെ വിത്തുകളാണ് അത്യുത്തമമെന്നാണ് അപ്പച്ചൻ മാസ്റ്ററുടെ പക്ഷം. പ്രായമായതും ഉത്പാദനശേഷിയുള്ളതുമായ അടയ്ക്കയാണ് വിത്തുശേഖരണത്തിന് തെരഞ്ഞെടുക്കേണ്ടത്. വിത്തുശേഖരണത്തിനാവശ്യമായ തോട്ടങ്ങൾ നേരിൽ കണ്ട് തൃപ്തികരമെന്ന് തോന്നിയാൽ മാത്രമാണ് വിത്ത് ശേഖരിക്കുക.
കൃഷിഭവൻ വഴിയും മറ്റ് ചില സ്വകാര്യ നഴ്സറിയിലൂടെയും വിതരണം നടത്തുന്ന തൈകൾ വിശ്വസനീയമാകണമെന്നില്ലെന്നാണ് അപ്പച്ചൻ മാസ്റ്ററുടെ അഭിപ്രായം. ട്രിപ്പിൾ ഇറിഗേഷൻ സിസ്റ്റത്തിലൂടെയാണ് കൃഷികൾക്ക് ജലസേചനം നടത്തിവരുന്നത്. ഇതേമാർഗം സ്വീകരിച്ചാൽ വേനൽക്കാലത്ത് ജലം പാഴായിപ്പോകാതിരിക്കാൻ സഹായിക്കും. പ്രായം എണ്പത്തിരണ്ടിലെത്തി നിൽക്കുന്ന അപ്പച്ചൻ മാസ്റ്ററുടെ പ്രധാന ഹോബി കൃഷി തന്നെയാണ്. വേണ്ട വിധം പരിപാലിച്ചാൽ കൃഷി വൻ ലാഭവുമാണെന്ന് അപ്പച്ചൻ മാസ്റ്റർ അടിവരയിടുന്നു.
റബർ ഒഴിവാക്കി പച്ചക്കറി കൃഷി
രണ്ട് ഏക്കറോളം സ്ഥലത്തെ റബർ ഒഴിവാക്കി പയർ, പാവൽ തുടങ്ങിയ പച്ചക്കറി കൃഷി ആദ്യഘട്ടം നടത്തിയെങ്കിലും വിലത്തകർച്ചയെ തുടർന്ന് കാര്യമായ ലാഭം കിട്ടിയില്ല. ഒരു കിലോ പാവക്ക 20 രൂപ നിരക്കിലാണ് വ്യാപാരികൾ വാങ്ങുന്നത്. എന്നാൽ അത് 40 രൂപ മുതൽ 50 രൂപയ്ക്കുവരെയാണ് ചില്ലറ വില്പന.
കർഷകർക്ക് ഉത്പാദനച്ചെലവു പോലും ലഭിക്കില്ല. ഇന്നത്തെ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരത്തിലധികം നേന്ത്രവാഴ കൃഷിയും ഇദ്ദേഹത്തിനുണ്ട്. എല്ലാം തന്നെ കുലച്ചു.
രണ്ടു മാസത്തിനുള്ളിൽ നേന്ത്രക്കായവില ഉയരുമെന്നു തന്നെയാണ് അപ്പച്ചൻ മാസ്റ്ററുടെ വിശ്വാസം. വില ഉയർന്നില്ലെങ്കിൽ കാര്യമായ ലാഭം ലഭിക്കില്ല.
വേനലിനെ മഴക്കാലമാക്കുന്ന സ്പ്രിംഗ്ളർ വഴിയാണ് തോട്ടത്തിൽ ജലസേചനം നടത്തുന്നത്.
ഒരു വർഷം മുന്പ് അപ്പച്ചൻ മാസ്റ്ററുടെ ഭാര്യയുടെ അകാല വിയോഗം വലിയ ആഘാതമാണ് അദ്ദേഹത്തിന് നേരിട്ടത്.
അധ്യാപകരായ മകൻ ഷൈനും ഭാര്യ റീനയും ഒഴിവുദിനങ്ങളിൽ അപ്പച്ചൻ മാസ്റ്ററോടൊപ്പംനിന്ന് കാർഷിക രംഗത്ത് ആത്മാർഥമായ പ്രവർത്തനംകൊണ്ടു മാത്രമാണ് കൃഷിയുമായി മുന്നോട്ടു പോകുന്നതെന്ന് അപ്പച്ചൻ മാസ്റ്റർ പറഞ്ഞു. മികച്ച കർഷകനുള്ള ഒട്ടേറെ അവാർഡുകളും അപ്പച്ചൻ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.
Tags : Local News Nattuvishesham Malappuram