പ്രതി തിരുവല്ലം ഉണ്ണി അന്വേഷണ സംഘത്തിനൊപ്പം.
കാട്ടാക്കട: കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ കാട്ടാക്കട പോലീസ് പിടികൂടി. സംസ്ഥാനത്ത് 140-ൽ അധികം മോഷണക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കഴിഞ്ഞ ദിവസം കാട്ടാക്കട ഡിവൈഎസ്പി സജീവിന്റെ സ്പെഷൽ സ്ക്വാഡ് നെയ്യാറ്റിൻകര ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
കട്ടയ്ക്കോട് മുഴവൻകോട് വിജയ് ഭവനിൽ അജയന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് തിരുവല്ലം മേനില കീഴേ പാലറക്കുന്ന് വീട്ടിൽനിന്നും ഒറ്റശേഖരമംഗലം പൂഴനാട് തകിടിയിൽ വിഷ്ണുഭവനിൽ താമസിക്കുന്ന തിരുവല്ലം ഉണ്ണി (51) എന്ന ഉണ്ണികൃഷ്ണൻ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിനു കയറുന്ന വീട്ടിൽനിന്ന് പലവ്യഞ്ജനം, അരി, വസ്ത്രം, പാചകവാതക സിലിഡർ, സ്റ്റൗ, പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി സകലവസ്തുക്കളും ഇയാൾ കടത്തും.
കാട്ടാക്കട സ്റ്റേഷൻ പരിധിയിൽ വർഷങ്ങൾക്കുമുന്പ് ലോറി കടത്തിയ സംഭവത്തിൽ പോലീസും ഉടമകളും ഇയാളെ ലോറി ഉൾപ്പെടെ പിടികൂടിയിരുന്നു. പരുത്തിപ്പള്ളിയിൽ മോഷണത്തിനെത്തിയ ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്യുന്നതിനിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ വീട്ടിൽ കയറി വിലകൂടിയ വസ്ത്രങ്ങളും മെത്ത ഉൾപ്പെടെയുള്ളവയും മോഷ്ടിച്ചു കടന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
കാട്ടാക്കട പോലീസ് ഇയാളെ പിടികൂടുമ്പോൾ ഒളി സങ്കേതത്തിൽ നിന്നും നിരവധി പാചകവാതക സിലിണ്ടറുകളും വസ്ത്രങ്ങളും പലവ്യഞ്ജനങ്ങളും ഗൃഹോപകരണങ്ങളും ഉൾപ്പെടെയുള്ളവ കണ്ടെത്തിയിരുന്നു.
Tags : Local News Nattuvishesham Kollam