കുന്നന്താനം ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെന്‍സറിയുടെയും നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്ന
കുന്നന്താനം: കന്നുകുട്ടി പരിപാലന പദ്ധതിയുടെ തുക 30,000 രൂപയായി ഉയര്‍ത്തിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കുന്നന്താനം ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെന്‍സറിയുടെയും നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെയും ഉദ്ഘാടനം വെറ്ററിനറി ഡിസ്പെന്‍സറി അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കന്നുകുട്ടി പരിപാലനത്തിന് കഴിഞ്ഞ വര്‍ഷം വരെ 12,500 രൂപയാണ് നല്‍കിയിരുന്നത്. കന്നുകുട്ടിയുടെ ജനനം മുതല്‍ ഉള്ള പരിപാലനത്തിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകരുടെ ഉത്പാദന ചെലവ് കുറയ്ക്കാന്‍ കന്നുകുട്ടിക്ക് ആവശ്യമായ തീറ്റ നല്‍കും. രാജ്യത്തിന് മാതൃകയായ ഇ സമൃദ്ധ പദ്ധതി 7.50 കോടി രൂപയ്ക്കാണ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയത്. ആധുനിക സംവിധാനം ഉപയോഗിച്ച് പശുക്കളെ തിരിച്ചറിയാനും വിവരം ശേഖരിക്കാനും പദ്ധതിയിലൂടെ സാധിക്കും.
ഇ സമൃദ്ധ പദ്ധതിയിലൂടെ ചികത്സാ വിവരവും പശുക്കളുടെ പ്രത്യുല്പാദനപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. സ്കോളര്‍ഷിപ്പ്, പെന്ഷൻ, മറ്റ് ധനസഹായം തുടങ്ങി വ്യത്യസ്ത ആനുകൂല്യം ക്ഷീരകര്‍ഷകര്‍ക്ക് നല്കുന്നു. ക്ഷീരകര്‍ഷകര്‍ക്കായി ആവിഷ്കരിക്കുന്ന പദ്ധതി ക്ഷീര സംഘങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ആനുകൂല്യം എല്ലാവര്ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പാലുത്പാദനം 14 ശതമാനം വര്‍ധിച്ചു. ലഭിക്കുന്ന ലാഭത്തിന്റെ 85 ശതമാനം ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീരസംഘം വഴി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. 60 ലക്ഷം രൂപ ചെലവിലാണ് വെറ്ററിനറി ഡിസ്പെന്‍സറി നിര്‍മിച്ചത്. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജെ. വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി. ജോര്‍ജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനി കെ. പിള്ള, എഎച്ച് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സിന്ധു, എസ്എല്‍ബിപി അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജിജിമോന് ജോസഫ്, തിരുവല്ല എഡിഡിഎല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപു ഫിലിപ്പ് മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. സന്തോഷ്, ത്രിതല പഞ്ചായത്തംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് ജില്ലയില്‍ തുടക്കം
പത്തനംതിട്ട: ജനനദിനം മുതല്‍ കന്നുകുട്ടികളുടെ വളര്‍ച്ച, ആരോഗ്യം, പോഷണം, പ്രജനനം എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിന് നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് (ഡിജിറ്റല്‍ സ്പെഷ്യല്‍ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാം (ഡി-എസ്എല്‍ബിപി) ജില്ലയില്‍ തുടക്കം. കന്നുകാലികളുടെ ആദ്യ ഗര്‍ഭധാരണ പ്രായം, ആദ്യ പ്രസവ പ്രായം എന്നിവ കുറച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും സാമ്പത്തിക പ്രോല്‍സാഹനങ്ങളും നല്കി വരുമാനം ഉയര്‍ത്തുക, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കന്നുകാലി ആശ്രിതത്വം കുറച്ച് സ്വയംപര്യാപ്ത ക്ഷീരമേഖല സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കന്നുകുട്ടികളുടെ രജിസ്ട്രേഷൻ, ഇയര്‍ ടാഗിംഗ്, വാക്സിനേഷന്, ധാതുമിശ്രിത വിതരണം, കൃത്രിമ ഗര്‍ഭധാരണം, ഗര്‍ഭനിര്‍ണയം, വളര്‍ച്ച വിലയിരുത്തല്‍ എന്നിവ ഘട്ടംഘട്ടമായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഉറപ്പാക്കും. തീറ്റ സംഭരണം, വിതരണം, ഡേറ്റാ രേഖപ്പെടുത്തല്‍ എന്നിവ ക്ഷീര സഹകരണ സംഘങ്ങള്‍ നിര്‍വഹിക്കും
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വികസിപ്പിച്ച ഇ-സമൃദ്ധ സോഫ്റ്റ്വെയറിലൂടെ പദ്ധതിയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് രേഖപ്പെടുത്തും. ജില്ലയില്‍ 800 കന്നുകുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാന പ്ലാന്‍ ബജറ്റില്‍ നിന്നുള്ള 49.68 ലക്ഷം രൂപയാണ് 800 കന്നുകുട്ടികള്‍ക്കായുള്ള ആകെ പദ്ധതിവിഹിതം.
ഒരു പശുക്കുട്ടിയെ വളര്‍ത്തി അതിന്റെ ആദ്യ പ്രസവം എത്തുന്നത് വരെയുള്ള ചെലവിന്റെ 50 ശതമാനം തുക പരമാവധി 30,000 രൂപ സബ് സിഡിയായി കര്ഷകന് ലഭിക്കും. ക്ഷീരമേഖലയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, കന്നുകാലികളുടെ ജനിതകഗുണം മെച്ചപ്പെടുത്തുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ രൂപകല്പന ചെയ്ത സ്പെഷൽ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമിനെയാണ് ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ സ്പെഷല്‍ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമാക്കുന്നത്.