ഒറ്റപ്പാലം: റോഡപകടങ്ങൾ പെരുകുന്ന പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന. ഒറ്റപ്പാലം മുതൽ പത്തിരിപ്പാല വരെയുള്ള പ്രദേശത്താണ് ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്നതെന്ന സാഹചര്യം മുൻനിർത്തിയാണ് പഠനവുമായി മോട്ടോർ വാഹന വകുപ്പും പാലക്കാട് ഐഐടി ഓഫീസർമാരും റോഡിൽ പരിശോധന നടത്തിയത്. അധികൃതർ പൊതുജനങ്ങളുമായും ജീവൻ രക്ഷാപ്രവർത്തകരുമായും ആശയ വിനിമയം നടത്തി.
പഠനങ്ങളുടെ അടിസ്ഥാനത്തിൽ പാതയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. പത്തിരിപ്പാല മുതൽ കുളപ്പുള്ളിവരെയാവും ക്രമീകരണം.
ഇതിന്റെ ഭാഗമായി സ്ഥിരം അപകടകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സീബ്രാവരകൾക്ക് പുറമേ നടപ്പിലാക്കേണ്ട നടപടികളും തുടർന്നുണ്ടാവും. പത്തിരിപ്പാല, ലക്കിടി, ഒറ്റപ്പാലം ടൗൺ, കണ്ണിയംപുറം, വാണിയംകുളം തുടങ്ങി ഇരുപതിലേറെ സ്ഥലങ്ങളിലാണ് ഇപ്പോൾ സീബ്രാവരകൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ഇനി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നുണ്ട്. ഇതുകൂടാതെ റിഫ്ലക്ടർ സ്റ്റഡുകൾ സ്ഥാപിക്കൽ, റംബിൾ സ്ട്രിപ്പ് ഇടൽ, സൗകര്യമുള്ള സ്ഥലങ്ങളിൽ ബസ് ബേ വരയ്ക്കൽ, വശങ്ങളിൽ ലൈനുകൾ വരയ്ക്കൽ തുടങ്ങിയവയുമുണ്ടാവും.കൂനത്തറ പാതിപ്പാറ വരെയാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നത്. കുളപ്പുള്ളി ഭാഗത്തെ പണി പൂർത്തിയാകുന്നതോടെ അവിടെയും സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കും.
സിഗ്നലുകൾ സ്ഥാപിക്കാനുള്ള നടപടികളും ഉടൻ തുടങ്ങും. പൊതുമരാമത്ത് വകുപ്പിന്റെ ഏകദേശം 32 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.