റാന്നി പുതിയ പാലത്തിന്റെയും ബൈപാസ് റോഡിന്റെയും നിർമാണോദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു.
റാന്നി പുതിയ ബൈപാസ്, പാലം നിര്‍മാണോദ്ഘാടനം
പത്തനംതിട്ട: ക്ഷേമ പെൻഷനായി ഇതേവരെ 50,000 കോടി രൂപ കേരളത്തിലെ ജനങ്ങൾക്ക് രണ്ടാം പിണറായി സർക്കാർ നൽകിയതായി മന്ത്രി കെ. എൻ. ബാലഗോപാൽ. റാന്നി പുതിയ ബൈപാസ് റോഡിന്റെയും പാലത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാർ കാലാവധി പൂർത്തിയാകുമ്പോഴേക്കും 54,000 കോടി രൂപ ക്ഷേമപെൻഷനായി ജനങ്ങളുടെ കൈയിലെത്തും.
1900 കോടി രൂപ ശബരി റെയിൽ പദ്ധതിക്ക് അനുവദിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല തീർഥാടകർക്കും വിവിധ ജില്ലകൾക്കും ഗുണകരമായ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. റാന്നി പാലം മലയോര മേഖലയിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തും. സർക്കാരിന്റെ ശരാശരി വാർഷിക ചെലവ് 1.72 കോടി കോടി രൂപയായി വർധിച്ചു. ഈ വർഷത്തോടെ രണ്ടു ലക്ഷം കോടി കടക്കും. ചെലവുകൾ വെട്ടിക്കുറയ്ക്കാതെ വരുമാനം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പശ്ചാത്തല വികസന മുന്നേറ്റത്തിൽ സംസ്ഥാനം വലിയ കുതിപ്പിലാണെന്ന് മുഖ്യസന്ദേശത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചുവർഷം കൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി എം ബിസി ആക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 64 ശതമാനം പൂർത്തിയാക്കി. കേരളത്തിന്റെ കാർഷിക, ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന മലയോര ഹൈവേ പദ്ധതി പുരോഗമിക്കുന്നു.
തുരങ്കപാത എന്ന സ്വപ്നത്തിലേക്ക് കടന്നു. 35000 കോടി രൂപ റോഡ് നവീകരണത്തിന് നൽകി. 150 പാലങ്ങൾ പൂർത്തിയാക്കി. കിഫ്ബിയിലൂടെ 528 പദ്ധതികൾക്ക് 46145 കോടി രൂപ പൊതുമരാമത്ത് നിർമാണത്തിന് ലഭിച്ചതായും മന്ത്രി അറിയിച്ചു. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തൻപറമ്പിൽ, കെആര്‍എഫ്ബി എക്സിക്യുട്ടീവ് എൻജിനിയര്‍ സി. ബി. സുഭാഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി. എം. മര, ജോജോ കോവൂർ, ജോർജ് ഏബ്രഹാം, പ്രശാന്ത് മോളിക്കൽ, ഏബ്രഹാം കുളമട തുടങ്ങിയവർ പ്രസംഗിച്ചു.