ചുമതല ഏറ്റെടുക്കാൻ മടിച്ച് അധ്യാപകർ
മലപ്പുറം: വിദ്യാലയങ്ങളുടെ അക്കാഡമിക്, ഭരണപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനം അവതാളത്തിലായതോടെ പ്രശ്ന പരിഹാരത്തിന് ഉൗർജിത ശ്രമം. ജില്ലയിലെ 15 ബിആർസികളിൽ 11ലും ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ (ബിപിസി) തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഏകോപനം താളം തെറ്റിച്ചതോടെയാണിത്.
ശന്പളം കുടിശിയാകുന്നതിനാൽ ചുമതല ഏറ്റെടുക്കാൻ അധ്യാപകർ വിമുഖത കാട്ടുന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. താനൂർ, തിരൂർ, മഞ്ചേരി, കുറ്റിപ്പുറം, വണ്ടൂർ, അരീക്കോട്, മലപ്പുറം, നിലന്പൂർ, പരപ്പനങ്ങാടി, പൊന്നാനി, വേങ്ങര എന്നിവിടങ്ങളിലാണ് ബിപിസിമാർ ഇല്ലാത്തത്.
സ്കൂളുകളിൽനിന്ന് ഡെപ്യൂട്ടേഷനിൽ വന്നു ചുമതല വഹിച്ചവർ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചുപോവുകയായിരുന്നു. അഞ്ച് വർഷമാണ് ഇവരുടെ കാലാവധി. നിശ്ചിത കാലാവധി പൂർത്തിയാക്കിയാണ് മിക്കവരും മടങ്ങിപ്പോയത്.
മഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ബിപിസിയും എഇഒയും ഇല്ലാത്ത സാഹചര്യമാണ്. ബിപിസി സ്കൂളിലേക്കും എഇഒ കൊല്ലത്തേക്ക് സ്ഥാനക്കയറ്റം നേടിയും പോയി മലപ്പുറം ജില്ലാ ഓഫീസറുടെ ചുമതല കുറ്റിപ്പുറം ബിപിസിക്കാണ്. രണ്ട് മോഡൽ ബിആർസികളും നാഥനില്ലാത്തവയിൽ ഉൾപ്പെടും.
ചില ബിആർസികളിൽ വിദ്യാഭ്യാസ ട്രെയിനർമാർ സേവനം മതിയാക്കാൻ പ്രോജക്ട് ഡയറക്ടർക്ക് കത്തു നൽകിയിട്ടുമുണ്ട്. അവർ സ്ഥലം വിടുന്നതോടെ കരാർ വ്യവസ്ഥയിലുള്ളവർ മാത്രമാകും ബാക്കിയാകുക.
ബിപിസിമാരുടെ മേയ്, ജൂണ് മാസത്തെ ശന്പളം കുടിശികയാണ്. തുടർച്ചയായി കുടിശിക വരുന്നതും ജോലിഭാരവും കാരണം ചുമതല ഏറ്റെടുക്കാൻ അധ്യാപകർ മടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവയ്ക്കാത്തതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്നാണ് ആക്ഷേപം.
ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്ക് പരിശീലനം, ശില്പശാലകൾ, സെമിനാറുകൾ, മൂല്യനിർണയം എന്നിവയും അധ്യാപന പഠന പ്രക്രിയകളും ബിആർസി മുഖേനയാണ് നടത്തുന്നത്.
Tags : Local News Nattuvishesham Malappuram