കണ്ണൂർ: കോർപറേഷൻ കൗൺസിൽ യോഗത്തിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടർന്ന് യോഗം അലങ്കോലമായി. ബഹളത്തെ തുടർന്ന യോഗ അജണ്ടകൾ വായിച്ചു തീർത്ത് പാസാക്കിയതായി പ്രഖ്യാപിച്ച് മേയർ യോഗം അവസാനിപ്പിച്ചു.
യോഗം ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇവരെ പ്രതിരോധിക്കാൻ ഭരണകക്ഷിയംഗങ്ങളും മുദ്രാവാക്യം വിളിച്ചു. ഇരു വിഭാഗവും തമ്മിൽ വാക്കേറ്റവും ഉണ്ടായി. കൗൺസിൽ യോഗത്തിൽ അക്രമം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ മേയർ മുസ്ലിഹ് മഠത്തിൽ അജണ്ടകൾ വായിച്ചു തീർത്ത് പാസാക്കിയതായി പ്രഖ്യാപിച്ച് യോഗ നടപടികൾ അവസാനിപ്പിച്ചു. അജണ്ടകൾ ചർച്ച ചെയ്യാതെയും കൗൺസിലർമാർ ഒപ്പു വെക്കാതെയുമാണ് യോഗ നടപടികൾ പൂർത്തീകരിച്ചതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ പി.കെ. രാഗേഷ് പറഞ്ഞു.
കോർപറേഷൻ ഭരണം കൈക്കലാക്കാനും സംസ്ഥാന സർക്കാരിന്റെ അഴിമതികൾ പുറത്തുവരാതിരിക്കാനും കോർപറേഷൻ ഭരണം കൈക്കലാക്കുനുമുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമായാണ് സിപിഎം ജില്ലാ സെക്രട്ടറി ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.
Tags : local nattuvishesham meeting