കാസർഗോഡ്: പുതിയ ദേശീയപാതയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചിൽ കൂടുതൽ സ്ഥലങ്ങളിൽ മേൽനടപ്പാതകൾക്ക് അനുമതിയായി. കാസർഗോഡ് അടുക്കത്തുവയൽ, സിപിസിആർഐ, മൊഗ്രാൽപുത്തൂർ കുന്നിൽ, കനില ക്ഷേത്രം, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളജ് പരിസരം എന്നിവിടങ്ങളിലാണ് മേൽ നടപ്പാതകൾ നിർമിക്കുക. നാലിടങ്ങൾ കൂടി പരിഗണനയിലുണ്ടെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി.
ഈ റീച്ചിൽ നിലവിൽ 10 ഇടങ്ങളിലാണ് മേൽ നടപ്പാതകൾ നിർമിച്ചിട്ടുള്ളത്. പുതിയവ കൂടി നിർമിക്കുന്നതോടെ നടപ്പാതകളുടെ എണ്ണം 19 ആകും.
ദേശീയപാതയുടെ നിർമാണം പൂർത്തിയായതോടെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്നു വിലയിരുത്തിയ ഇടങ്ങളിലാണ് മേൽനടപ്പാതകൾ അനുവദിക്കുന്നത്.
ഈ സ്ഥലങ്ങളിലെല്ലാം തൊട്ടടുത്ത അടിപ്പാതയും മേൽനടപ്പാതയും മീറ്ററുകളോളം അകലെയാണ് ഉള്ളത്. റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന കാൽനടയാത്രക്കാരുടെ ശരാശരി എണ്ണവും കൂടുതലാണ്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളിലും കൂടുതൽ ഇടങ്ങളിൽ മേൽനടപ്പാതകൾക്കായി ആവശ്യമുയരുന്നുണ്ട്. എന്നാൽ, ഈ റീച്ചുകളിൽ ഇതുവരെ അനുവദിച്ച നടപ്പാതകളിലൊന്നും തന്നെ ഇതുവരെ പൂർത്തിയായിട്ടില്ല. പലതിന്റെയും നിർമാണ ജോലികൾ ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലാത്ത സ്ഥിതിയാണ്.
അടിപ്പാതകളേക്കാൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും നിർമിക്കാൻ കഴിയുമെന്നതാണ് മേൽനടപ്പാതകളുടെ ഗുണം. ദേശീയപാതയുടെ പണി പൂർത്തിയായിക്കഴിഞ്ഞാലും ആവശ്യാനുസരണം കൂടുതൽ ഇടങ്ങളിൽ മേൽനടപ്പാതകൾ നിർമിക്കാൻ കഴിയും.
എന്നാൽ. ഇരുവശങ്ങളിലെയും പടികളുടെ എണ്ണക്കൂടുതൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന പ്രശ്നവുമുണ്ട്. ഇവരുടെ സൗകര്യത്തിനായി ലിഫ്റ്റുകളോ റാമ്പുകളോ നിർമിക്കണമെന്ന ആവശ്യം നിലവിലുണ്ടെങ്കിലും സ്ഥലപരിമിതിയുടെയും അധികച്ചെലവിന്റെയും പ്രശ്നം മൂലം ഇതുവരെ ഒരിടത്തും അത് നടപ്പായിട്ടില്ല.