മുക്കം: കൊടിയത്തൂരിൽ 2017 ജൂലൈ 15ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി പ്രസിഡന്റിന്റെ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അന്നത്തെ പ്രസിഡന്റായിരുന്ന സി.ടി.സി. അബ്ദുള്ള നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കളെ കോടതി വെറുതേവിട്ടു.
മുക്കം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം കൺവീനർ കെ.ടി. മൻസൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി. സൂഫിയാൻ, ബഷീർ പുതിയോട്ടിൽ, കരീം പഴങ്കൽ, റഹ്മത്തുള്ള പരവരിയിൽ, അബു വളപ്പിൽ തോട്ടുമുക്കം എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് താമരശേരി മജിസ്ട്രേറ്റ് ടി.ടി. ഷഹബാനു മുത്തു വെറുതേവിട്ടത്.
സി.ടി.സി. അബ്ദുള്ളയെയും മെംബറായിരുന്ന കെ.പി. ചന്ദ്രനെയും അസി. എൻജിനിയർ അടക്കമുള്ള സാക്ഷികളെയും കോടതി വിസ്തരിച്ചു. അഞ്ച് വർഷം നീണ്ട വിചാരാനടപടികൾക്കു ശേഷമാണ് പ്രതികളെ വെറുതേവിട്ടത്.
പ്രതികൾക്കെതിരേ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടാണ് കോടതി നടപടി. പ്രതികൾക്കു വേണ്ടി അഡ്വ. സി.ടി. അഹമ്മദ്ക്കുട്ടി കോടതിയിൽ ഹാജരായി.