അന്താരാഷ്ട്ര വിമാനത്താവളത്തിൽപുതുതായി കമ്മീഷന് ചെയ്ത പാന്തര്‍ സിഎഫ്ടി ക്രാഷ് ഫയര്‍ ടെന്‍ഡറുകള്‍.
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാസേനയ്ക്ക് ശക്തിപകരാന്‍ മൂന്ന് ആധുനിക പാന്തര്‍ സിഎഫ്ടി ക്രാഷ് ഫയര്‍ ടെന്‍ഡറുകള്‍ എത്തി.
റോസന്‍ബോവര്‍ നിര്‍മിതമായ ആധുനിക പാന്തര്‍ സിഎഫ്ടി ക്രാഷ് ഫയര്‍ ടെന്‍ഡറുകള്‍ ലഭ്യമായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ക്രാഫ്റ്റ് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് (എആര്‍എഫ്എഫ്) വിഭാഗം കൂടുതല്‍ കരുത്തുറ്റതായി.
700 എച്ച്പി എന്ജിന് കരുത്തേകുന്ന ഓരോ വാഹനത്തിനും 30 സെക്കന്‍ഡിനുള്ളില്‍ മണിയ്ക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍തന്നെ അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വളരെ വേഗം സാധ്യമാകും. ഓരോ ടെന്‍ഡറിലും 12500 ലിറ്റര്‍ വെള്ളം, 1500 ലിറ്റര്‍ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കല്‍ പൗഡര്‍ എന്നിവ സംഭരിക്കാന്‍ സാധിക്കും. ഇതിനാല്‍തന്നെ അടിയന്തര സാഹചര്യത്തില്‍ വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനക്ഷമത ശക്തമാക്കാന്‍ കഴിയുമെന്നുളള കാര്യത്തില്‍ സംശയമില്ല.
എഎഎച്ച്എല്‍ സിഇഒ (എയ്റോ) അംബര്‍ ദുബെ, തിരുവനന്തപുരം വിമാനത്താവളം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്കോട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ ഫയര്‍ ഡെന്റുകളുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്.