കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്‍. ദേശീയപാത 66ന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്‍റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്‍ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.

അടച്ചുകെട്ടി നിർമാണം
അടച്ചു കെട്ടിക്കൊണ്ടുള്ള നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. പറവൂര്‍ ഭാഗത്ത് പോകുന്നവര്‍ക്കും ചെറായി ഭാഗത്തേക്കു പോകുന്നവര്‍ക്കും ഈ റോഡ് വളരെ ഉപകാരപ്രദമുള്ളതാണ്. ഇതിലെല്ലാം ഉപരി അവിടെ താമസിക്കുന്ന 650 പേര്‍ക്കും ഈ യൂടേണ്‍ ഇല്ലാതെ പറ്റില്ല. നിലവിലുള്ള അടിപ്പാത വഴി ചെറിയ വണ്ടികള്‍ മാത്രമേ പോവുകയുള്ളു. മൂന്ന് മീറ്റര്‍ മാത്രമുള്ള അടിപ്പാതയാണ് അനുവദിച്ചിട്ടുള്ളത്.
അതിലൂടെ ഒരു ആംബുലന്‍സിനു പോലും മര്യാദയ്ക്കു വരാനാകില്ല. അതിനാല്‍ യൂടേണ്‍ അനുവദിച്ചു കിട്ടേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത് - എന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. പരാതി മാര്‍ച്ചില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ പരിഗണിക്കും എന്നാണ് മനുഷ്യാവകാശ കമ്മീഷനില്‍നിന്നു ലഭിച്ച മറുപടി. അതേസമയം, ഇതേ ആവശ്യവുമായി 365 ദിവസമായി സമരം നടക്കുന്നുണ്ട്. എന്നാല്‍, താന്‍ അതിന്‍റെ ഭാഗമല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Tags : Paravur service road road closed ambulance national highway complaints human rights commission