തൃശൂർ: കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ വീണ്ടും പാർക്കിംഗ് ഫീസ് ഈടാക്കുന്നെന്നു പരാതി. 15 മിനിറ്റ് പാർക്ക് ചെയ്യാൻ ബൈക്കിന് 15 രൂപ ഈടാക്കുന്നെന്നാണു പരാതി. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും കൂടുതൽ നിരക്കുണ്ടെന്നും നിരവധിപ്പേർ പറഞ്ഞു. മുൻമേയർ എം.കെ. വർഗീസ് നേരിട്ടെത്തി നിർത്തലാക്കിയ ഫീസ് പിരിവാണ് പുതുവത്സരത്തിൽ വീണ്ടും ആരംഭിച്ചത്.
വാഹനങ്ങളുമായി പ്രവേശിച്ചുകഴിയുന്പോഴാണ് ഇക്കാര്യം അറിയുന്നത്. പാർക്കിംഗ് ഫീസ് കൊടുക്കാതെ പുറത്തേക്കു കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. മാളിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നും പറയുന്നു.
മാളിൽ പിരിവു നടക്കുന്നെന്ന പരാതിയെത്തുടർന്നു മുൻമേയർ ഉദ്യോഗസ്ഥരുമായി നേരിട്ടെത്തിയാണ് മാളിൽ പരിശോധന നടത്തിയത്. നിയമം ലംഘിച്ച് പണംവാങ്ങി പാർക്കിംഗ് നടത്തുന്നെന്നു കണ്ടെത്തിയതോടെ പാടില്ലെന്നു വിലക്കുകയും പാർക്കിംഗ് ഏരിയയിൽനിന്ന് വാഹനങ്ങൾ തുറന്നുവിടുകയും ചെയ്തു. ഇനി പാർക്കിംഗ് ഫീസ് പിരിച്ചാൽ മാൾ പൂട്ടിക്കുമെന്നും അന്നു മുൻമേയർ വ്യക്തമാക്കിയിരുന്നു.
പാർക്കിംഗ് ഫീസ് പിരിവ്
അനുമതി ഇല്ലാതെ
തൃശൂർ: കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ വീണ്ടും പാർക്കിംഗ് ഫീസ് പിരിക്കാൻ ആരംഭിച്ചതു കോർപറേഷൻ അനുമതി ഇല്ലാതെയാണെന്നും സംഭവത്തിൽ ഇന്നു സ്റ്റോപ്പ് മെമ്മോ നൽകുമെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു.