വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിൽ കടലിൽ മുങ്ങിയ എംഎസ് സി എൽസ മൂന്ന് എന്ന കപ്പലിലേതെന്നു കരുതുന്ന കണ്ടെയ്നറിന്റെ ഭാഗം കോവളം കടലിന്റെ അടിത്തട്ടിൽ കണ്ടെത്തി.
കോവളം അശോക ബീച്ചിനടുത്ത് ചിപ്പി തൊഴിലാളികളാണു തീരത്ത് നിന്ന് 150 മീറ്ററോളം ഉൾക്കടലിൽ ഏകദേശം ആറു മീറ്ററോളം ആഴത്തിൽ കണ്ടെയ്നർ ഭാഗം കിടക്കുന്നതായ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, സ്കൂബാ കൊച്ചിൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് കോവളം അശോകാ ബീച്ചിൽ മുക്കം മലയുടെ തുടർച്ചയായി കടലിനടിയിലുള്ള പാറക്കൂട്ടങ്ങൾ ക്കിടയിൽ മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെയ്നറിന്റെ ഭാഗം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മേയ് 25നു കപ്പൽ മുങ്ങിയ ശേഷം ആദ്യമായാണ് കടലിനടിയിൽ കണ്ടെയ്നറിന്റെ ഭാഗം ശ്രദ്ധയിൽപ്പെടുന്നത്. ഇപ്പോൾ കണ്ടെത്തിയ ഭാഗത്തിനു മൂന്നുമീറ്റർ നീളവും 2.45 മീറ്റർ വീതിയും ഏറ്റവും ഉയർന്ന ഭാഗത്തിന് രണ്ട് മീറ്റർ ഉയരവും ഉണ്ടെ്നു സ്കൂബാ ടീം അറിയിച്ചു. ടിഡിഎച്ച്ഒ 99 1951 (5) എന്നതാണ് കണ്ടയ്നറിലെ നമ്പർ. ഇത് എംഎസ്സി എൽസയുടെ കണ്ടെയ്നറിന്റെ ഭാഗമാണോ എന്നും എന്തുതരം വസ്തുക്കളാണ് ഈ കണ്ടെയ്നറിലുണ്ടായിരുന്നതെന്നും പരിശോധിക്കണമെന്ന് ഫ്രണ്ട്സ് മറൈൻ ലൈഫ് ചീഫ് കോഡിനേറ്റർ അറിയിച്ചു.
കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ കട ലിൽ നൂറോളം പാറപ്പാരുകൾ ഇതിനോടകം എഫ്എംഎൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. അത്തരം പാരുകൾ കേന്ദ്രീകരി ച്ച് തിരച്ചിൽ നടത്തിയാൽ എംഎസ്സി എൽസ മൂന്നിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ കോവളത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് കാലി കണ്ടെയ്നർ എന്ന് ഫിഷറീസ് വകുപ്പധികൃതർ അറിയിച്ചു. എൽസാ -3 യിൽ ഉണ്ടായിരുന്ന 640 ഓളം കണ്ടെയ്നറുകളിൽ വളരെ കുറച്ച് എണ്ണം മാത്രമാണ് കരക്കടിഞ്ഞത്. ബാക്കിയുള്ളവ എന്തായെന്ന് ബന്ധപ്പെട്ട അധികൃതർക്കും ഇതുവരെ വിവരമില്ല.
Tags : local nattuvishesham container