ചേലക്കര: റോഡിൽ താഴ്ന്നു കിടന്ന ഇലക്ട്രിക്കൽ സർവീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനു പരിക്ക്.
പങ്ങാരപ്പിള്ളി മുനമ്പത്ത് അബ്ബാസിനാണ് (49) സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ ചേലക്കര എളനാട് റോഡിൽ പങ്ങാരപ്പി ള്ളി പള്ളിക്കു മുമ്പിലാണ് അപകടം നടന്നത്. സ്റ്റുഡിയോ ഫോട്ടോഗ്രാഫറായ അബ്ബാസ് രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അജ്ഞാത വാഹനം തട്ടി തൂങ്ങിക്കിടന്ന വൈദ്യുതി വയർ കഴുത്തിൽ ചുറ്റിയത്. നിയന്ത്രണംവിട്ട ബൈക്കിൽ നിന്നും അബ്ബാസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ നിന്നും റഫർ ചെയ്തു.
കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഈ റോഡിൽ പലയിടങ്ങളിലും സർവീസ് വയറുകളും കേബിളുകളും അപകടകംവിധം താഴേക്ക് തൂങ്ങിക്കിടക്കുന്നത് പതിവാണെന്നും ഇതിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
വരും ദിവസങ്ങളിൽ കാളിയ റോഡ് നേർച്ചയ്ക്ക് ആനകളും ഉയരമേറിയ മറ്റ് വാഹനങ്ങളും കടന്നുപോകേണ്ട പാതയാണിത്. നിലവിലെ സാഹചര്യം തുടർന്നാൽ വലിയ അപകടങ്ങൾ സംഭവിക്കാനിടയുണ്ടെന്നും അടിയന്തരമായി ലൈനുകൾ ഉയർത്തിക്കെട്ടാൻ നടപടി വേണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.