ആളൂര്‍: തൃശൂര്‍ റൂറല്‍ പോലീസിന്റെ സമയോചിത ഇടപെടല്‍മൂലം ആത്മഹത്യയുടെ മുനമ്പില്നിന്ന യുവാവിന്റെ ജീവന് രക്ഷിച്ചു. മുരിയാട് സ്വദേശിനിയായ യുവതി ആളൂര്‍ പോലീസ് സ്റ്റേഷനിലേക്കുവിളിച്ച് ഭര്‍ത്താവിനെ കാണാതായതായും അദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അറിയിച്ചു.
വിവരം ലഭിച്ചയുടന്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഎസ്സിപിഒ സുനന്ദും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ആഷിക്, അനൂപ് എന്നിവര്‍ യുവതിയെ സമാധാനിപ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ യുവാവ് മുരിയാട് ഗേറ്റിനടുത്തുള്ള റെയില്‍വേ ട്രാക്കിനു നടുവിലാണ് നില്‍ക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ വിവരം ആളൂര്‍ പോലീസ് സ്റ്റേഷന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഎഎസ്ഐ മിനിമോള്‍, ജിഎസ്സിപിഒ ജിബിന്‍ എന്നിവരെ അറിയിച്ചു. ഇവര്‍ മുരിയാട് ഗേറ്റിനടുത്തുള്ള റെയില്‍വേ ട്രാക്കിനു സമീപത്തെത്തി പരിസരവാസികളും മുരിയാട് കുന്നത്തറ സ്വദേശികളുമായ കണ്ണോളി വീട്ടില്‍ വൈശാഖ്, രാഖില്‍ എന്നിവരുടെ സഹായത്തോടെ പരിശോധന നടത്തി.
തുടർന്ന് റെയില്‍വേ ട്രാക്കിന് നടുവില്‍ ആത്മഹത്യചെയ്യുന്നതിനായി ട്രെയിന്‍ വരുന്നതു കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ അനുനയപരമായ ഇടപെടലിലൂടെ യുവാവിനെ സാന്ത്വനിപ്പിച്ച് സുരക്ഷിതമായി ആളൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിന് ആവശ്യമായ മാനസികപിന്തുണ ഉറപ്പാക്കുന്നതിനു നിര്‍ദേശിച്ച് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
Tags : nattu vishesham Police intervention