കേളകം പോലീസ് സ്റ്റേഷൻ പരിസരത്തെ പോലീസുകാരുടെ കൃഷിത്തോട്ടം.
കേളകം: കേളകം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് ക്രമസമാധാന ചുമതല മാത്രമല്ല കൃഷിയും നല്ലപോലെ വഴങ്ങും. പോലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ കൃഷിക്ക് നൂറുമേനി വിളവ്. സുരക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കേളകം പോലീസ് സ്റ്റേഷൻ പരിസരം കൃഷി സ്ഥലമാക്കി മാറ്റിയത്. വാഴ, ചീര, പയർ, കോളിഫ്ലവർ, തക്കാളി, പടവലം, വഴുതനങ്ങ തുടങ്ങി നിരവധി ഇനങ്ങളാണ് കൃഷിയിടത്തിൽ ഉള്ളത്.
ജോലി കഴിഞ്ഞാലുള്ള ഒഴിവ് വേളയിലാണ് കൃഷിക്കായി പോലീസുകാർ സമയം കണ്ടെത്തുന്നത്. പച്ചക്കറി കൃഷിയിൽ നിന്ന് നല്ല വിളവ് ലഭിക്കുന്നുണ്ടെന്ന് കേളകം എസ്ഐ ഗംഗാധരൻ പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനിൽ കോമ്പൗണ്ടിന് പുറത്തുള്ള പ്രദേശം കാടുമുടിയ നിലയിലായിരുന്നു. രണ്ടുമാസം മുമ്പാണ് കാടുമൂടിക്കിടന്ന പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ തീരുമാനിച്ചത്. വൃത്തിയാക്കിയ പ്രദേശം കാടുകയറാതിരിക്കാൻ പിന്നീട് കൃഷിക്കായി മാറ്റിവച്ചു.
പച്ചക്കറിക്ക് പൂർണമായും ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിച്ചു വരുന്നത്. ചാണകവും പിണ്ണാക്കും പുളിപ്പിച്ച ലായനിയാണ് വളമായി നൽകിവരുന്നത്.
തോട്ടത്തിൽ നിന്ന് വിളവെടുക്കുന്ന പച്ചക്കറി ഉപയോഗിച്ചാണ് സ്റ്റേഷനിലെ 40 ജീവനക്കാർക്ക് മെസിൽ ആഹാരം പാകം ചെയ്യുന്നത്. വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണെന്ന് പോലീസുകാർ പറഞ്ഞു.