കുളത്തൂപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും കുളത്തൂപ്പുഴ പഞ്ചായത്തിൽ സ്ഥാനാർഥി ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയ നിലയിൽ രാഷ്ട്രീയ പാർട്ടികൾ. ജനറൽ വാർഡുകളിൽ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടെത്തുന്നവരുടെ എണ്ണം കൂടിയതും തങ്ങളാവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റക്കൊറ്റക്ക് മത്സരിക്കുമെന്ന ഭീഷണിയും രാഷ്ട്രീയനേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.
ഒരാഴ്ചയിലധികമായി പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ ചർച്ചകൾ നടത്തി വരുകയാണെങ്കിലും ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
വിജയ സാധ്യതയുള്ള സീറ്റുകൾ വെച്ചുമാറാൻ ആവശ്യമുയർന്നുവെങ്കിലും നിലവിലെ സീറ്റ് മാറിക്കൊടുക്കാൻ ഘടകകക്ഷികൾ തയാറാകാത്തതും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാസങ്ങൾക്ക് മുമ്പേ വാർഡുകളിൽ നിറഞ്ഞുനിന്ന് പ്രവർത്തനം കാഴ്ചവെച്ചവരുടെ പിടിവാശിയും സീറ്റു ചർച്ചകളിൽ തീരുമാനമുണ്ടാക്കാനാവാത്ത അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്.
ഇതിനിടെ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ചിലർ വാർഡുകളിൽ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പാർട്ടി കേന്ദ്രങ്ങളിൽ മാരത്തോൺ ചർച്ചകളും സമവായ ശ്രമങ്ങളും സജീവമായി അരങ്ങേറുകയാണ്.
അതേസമയം ഇക്കുറി ജനറൽ സീറ്റുകളിൽ റിബൽ സ്ഥാനാർഥികളുടെ എണ്ണം ഏറുമെന്ന സൂചനയാണ് മിക്കയിടത്ത് നിന്നും ലഭ്യമാകുന്നത്.