തലശേരി അതിരൂപത കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പന്തൊട്ടിയിൽ ചേർന്ന യോഗത്തിൽ നിന്ന്.
പയ്യാവൂർ: മദ്യം, ലഹരി വസ്തുക്കൾ എന്നിവയോടുള്ള നയം എല്ലാ രാഷ്ട്രീയ പാർട്ടികളും ആസന്നമായ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പായി ജനങ്ങളോട് പരസ്യമാക്കണമെന്ന് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതിയും മുക്തിശ്രീയും ആവശ്യപ്പെട്ടു. മദ്യ, ലഹരി വിമുക്തമായ കേരളം രൂപപ്പെടുത്തുന്നതിന് അനുകൂലമായ സമീപനം സ്വീകരിക്കുന്ന പാർട്ടി സ്ഥാനാർഥികൾക്കു മാത്രമേ വോട്ട് നൽകാൻ കഴിയുകയുള്ളുവെന്ന് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും സംയുക്ത അതിരൂപത കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
മാർച്ച് എട്ടിന് മദ്യലഹരിവിരുദ്ധ ഞായറിന്റെ അതിരൂപതാതല ഉദ്ഘാടനം പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന പള്ളിയിൽ നടത്തും. അന്ന് അതിരൂപതയിലെ മുഴുവൻ പള്ളികളിലും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കാനും, വൈകുന്നേരം എല്ലാ വീടുകളിലും ലഹരിവിരുദ്ധ ദീപം തെളിക്കാനും യോഗം ആഹ്വാനം ചെയ്തു. ചെമ്പന്തൊട്ടിയിൽ ചേർന്ന മേഖലാ സമ്മേളനത്തിൽ വിവിധ ഇടവകകളിലെ ഭാരവാഹികൾ പങ്കെടുത്തു.
ചെമ്പന്തൊട്ടി ഉൾപ്പെടെയുള്ള മലയോര മേഖലയിൽ ഒരിടത്തും വിദേശ മദ്യശാലകൾ തുടങ്ങാൻ അനുവദിക്കില്ലെന്നും സമാധാനപരമായ ഗ്രാമാന്തരീക്ഷം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്യലഹരിവിരുദ്ധ സമിതി തലശേരി അതിരൂപത ഡയറക്ടർ ഫാ. ജെയ്സൺ കോലക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മുക്തിശ്രീ അതിരൂപത പ്രസിഡന്റ് ഷിനോ പാറയ്ക്കൽ ആമുഖ പ്രഭാഷണവും മേഖലാ ഡയറക്ടർ ഫാ. മാത്യു വേങ്ങക്കുന്നേൽ അനുഗ്രഹപ്രഭാഷണവും ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യപ്രഭാഷണവും നടത്തി.
സിസ്റ്റർ ജോസ് മരിയ സിഎംസി, ടി. ഡി. ദേവസ്യ, സോളി രാമച്ചനാട്ട്, ഷെൽസി കാവനാടിയിൽ, സോയി പുറവക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പൈലി വലിയകണ്ടം, ജോസ് ചിറ്റേട്ട്, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, തങ്കമ്മ പാലമറ്റം, മേരിക്കുട്ടി പാലക്കലോടി, പുഷ്പ വെള്ളാപ്പാടം, ജോളി നടുത്തൊട്ടിയിൽ, സിനി കൊച്ചുപുറത്താനത്ത്, ജിൻസി കുഴിമുള്ളിൽ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ഇരുസംഘടനകളുടെയും മേഖല ഭാരവാഹികളെയും തെരഞ്ഞെടുത്തു.