ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ക്ഷേത്രപരിസരം ദീപാലംകൃതമായമായപ്പോൾ. മാർച്ച് മൂന്നിനാണു പൊങ്കാല.
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്നു തുടക്കമാകും. വൈകുന്നേരം 5.30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്.
ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് തോറ്റം പാട്ട്. ചിലപ്പതികാരത്തിലെ കണ്ണകിയുടെ തോറ്റം പാട്ടിലൂടെ പറയും. ഓരോ ദിവസവും പറയുന്ന കഥാഭാഗവും അതത് ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടതാണ്. മാര്‍ച്ച് മൂന്നിനാണു പൊങ്കാല. ഉച്ചകഴിഞ്ഞു 2.15നാണു നിവേദ്യം. ഉത്സവത്തിനു മുമ്പുള്ള ഞായറാഴ്ചയായ ഇന്നലെ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദര്‍ശനത്തിന് നീണ്ട നിരയായിരുന്നു.
ഉത്സവത്തോടനുബന്ധിച്ചുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളും ദീപാലംകൃതമായിട്ടുണ്ട്. ഉത്സവം തുടങ്ങുന്നതോടെ ഭക്തര്‍ നേര്‍ച്ചയായി നടത്തുന്ന വിളക്കുകെട്ടുകളും ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്ര പരിസരത്ത് പൊങ്കാല കലങ്ങളുടെ വില്‍പ്പനയും തുടങ്ങി കഴിഞ്ഞു.
പോലീസ് കണ്ട്രോള് റൂമും മറ്റിതര വകുപ്പുകളുടെ സംവിധാനങ്ങളും ക്ഷേത്രത്തിന് സമീപത്ത് തയാറായി. ഉത്സവത്തോടനബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടന് മോഹന്‍ലാല്‍ രാത്രി എട്ടിനു നിര്‍വഹിക്കും. മോഹന്‍ലാലിന് ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ അംബാപുരസ്കാരവും സമര്‍പ്പിക്കും.
ഉത്സവ ദിവസങ്ങളിൽ മൂന്നു വേദികളിലായി കലാപരിപാടികള്‍ അരങ്ങേറും. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു.
ആറ്റുകാലിൽ ഇന്ന്
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്നു തുടക്കമാകും. ഒന്നാം ഉത്സവദിനമായ ഇന്നു രാവിലെ അഞ്ചിനു നിർമാല്യദർശനം, 5.30ന് അഭിഷേകം, 6.05ന് ദീപാരാധന നടക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. ഉച്ചകഴിഞ്ഞു മൂന്നിനു നടതുറക്കും.
വൈകുന്നേരം 5.30നു കാപ്പ് കെട്ടികുടിയിരുത്തൽ, 6.45 ന് ദീപാരാധന, രാത്രി 7.15ന് ഭഗവതി സേവ, ഒൻപതിന് അത്താഴപൂജ, 9.15ന് ദീപാരാധന, 9.30ന് അത്താഴശ്രീബലി, 12ന് ദീപാരാധനയും തുടർന്നു പുലർച്ചെ ഒന്നിന് നട അടയ്ക്കുകയും തചെയ്യും. ഇന്ന് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ടും ഉണ്ടായിരിക്കും.