കൊച്ചി: ചെമ്പുമുക്ക് സിവില്‍ലൈന്‍ അട്ടിപ്പേറ്റി നഗര്‍ റോഡിലും എസ്എ റോഡില്‍ കടവന്ത്ര മെട്രോ സ്റ്റേഷനു സമീപവുമുള്ള കുഴികള്‍ മൂടാതെ അപകടം ക്ഷണിച്ചു വരുത്തുന്ന അധികൃത സമീപനത്തിനെതിരെ കര്‍ശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
ചെമ്പുമുക്ക് സിവില്‍ ലൈനിലെ കുഴി അടിയന്തരമായി മൂടാൻ തൃക്കാക്കര മുന്‍സിപ്പാലിറ്റി സെക്രട്ടറിക്കും, കടവന്ത്ര മെട്രോ സ്റ്റേഷന് സമീപമുള്ള കുഴി മൂടാൻ കൊച്ചി കോര്പറേഷന് സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദേശം നൽകിയത്. സ്ഥലത്ത് മുന്നറിയിപ്പു ബോര്‍ഡും റിഫ്ളക്റ്ററും സ്ഥാപിക്കണം. നടപടിയെടുത്തശേഷം സെക്രട്ടറിമാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. മാര്‍ച്ച് മൂന്നിന് പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചെമ്പുമുക്ക് സിവില്‍ ലൈന്അട്ടിപേറ്റി നഗര്‍ റോഡില്‍ ഇടപ്പള്ളി തോടിനും സെന്റ് മൈക്കിള്‍സ് പള്ളിയുടെ പാരിഷ് ഹാളിനുമിടയിലാണ് കാനയുടെ മേല്മൂടി ഇളക്കി മാറ്റിയിരിക്കുന്നത്. നാട്ടുകാര്‍ക്കും സമീപത്തെ സ്കൂളിലെ കുട്ടികള്‍ക്കും ഇത് ഭീഷണിയാണ്. കുഴിയില്‍ ഒരു കമ്പ് നാട്ടി പ്ലാസ്റ്റിക് കവര്‍ കെട്ടിവച്ച നിലയിലാണ്. രാത്രി കാലങ്ങളില്‍ ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാനിടയുണ്ട്.
കടവന്ത്രയില്‍ നിന്നും പള്ളിമുക്കിലേക്ക് വരുമ്പോള്‍ പാലത്തില്‍ നിന്ന് അപ്രോച്ച് റോഡിലേക്ക് കടന്നാലുടന്‍ ഇടതുഭാഗത്ത് വന്‍കുഴി കാണാം. അപ്രോച്ച് റോഡിന്റെ കൈവരികള്‍ ദ്രവിച്ച് ഇളകിയ അവസ്ഥയിലാണുള്ളത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി.
Tags : Local News Nattuvishesham Ernakulam