മാരാമണ്‍ കണ്വന്ഷന് സമാപനയോഗത്തില്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമാപന ആശിര്‍വാദം നല്കുന്നു.
വചനം വെളിച്ചമായി ജീവിതത്തില്‍ പ്രകാശിക്കണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
മാരാമൺ: പമ്പാ മണല്‍പ്പുറത്തെ ഒരാഴ്ച ആധ്യാത്മിക നിറവില്‍ നിലനിര്‍ത്തിയ 131 ാമത് മാരാമണ്‍ കണ്വന്ഷന് പരിസമാപ്തി. പരമ്പരാഗതമായി കണ്വന്ഷന് വേദിയിലെ സമാപനമായി മുഴങ്ങുന്ന സ്തുതിപ്പിന്, സ്തുതിപ്പിന് യേശുദേവനെ ... എന്ന ഗാനത്തിന്റെ ഈരടികള്‍ ഇക്കുറിയും മണല്‍പ്പുറത്തെ ധന്യമാക്കി. മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ സമാപന സന്ദേശത്തേ തുടര്‍ന്നാണ് ആശിര്‍വാദവും സമാപന ഗാനവും പാടി വിശ്വാസികള്‍ പിരിഞ്ഞത്.
ദൈവവചനത്തിന്റെ വ്യാഖ്യാനവും കേഴ്വിയും നമ്മെ പുതുക്കത്തിലേക്ക് നയിക്കുന്നതിന് ഇടയാകണമെന്നും വചനം വെളിച്ചമായി ജീവിതത്തില്‍ പ്രകാശിക്കണമെന്നും ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.
സഭയുടെയും സമൂഹത്തിൻരെയും ഐക്യത്തിന് എതിരായി നില്ക്കുന്ന ശക്തികളെ നേരിടാന്‍ നമുക്ക് കഴിയണം. അതിന് പ്രായോഗിക ജീവിതത്തില്‍ വചനത്തെ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ജീവിതത്തിന്റെ അനുഭവതലത്തിലേക്ക് വചനത്തെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് നാം അനുഗൃഹീതരാകുന്നത്. സാമൂഹിക തിന്മകള്ക്കെതിരേ ശക്തമായി സഭയ്ക്ക് നിലനില്ക്കാന് കഴിയണം.
ലോകം വെല്ലുവിളി നിറഞ്ഞതാണ്. അത്തരം വെല്ലുവിളികളെ നേരിടാന്‍ സഭ തയാറാകണം. ലഹരി, അക്രമണങ്ങള്‍ തുടങ്ങിയവ സാമൂഹ്യ-ജാതി-മത മേഖലകളില്‍ വികലമായ അനുഭവം ഉണ്ടാക്കുന്നു. ഇതിനെതിരേ ക്രിസ്തുവില്‍ ആശ്രയിച്ച് എതിര്‍ത്ത് നില്ക്കുവാന് നമുക്ക് കഴിയണം. നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം വിവേകത്തോടെ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. മാരാമണ്‍ കണ്‍വന്‍ഷന്റെ പാരമ്പര്യം പരിശുദ്ധിയുടെ പാരമ്പര്യമാണ്. ആ വിശുദ്ധിയില്‍ ഈ ലോകത്തില്‍ ജീവിക്കാന്‍ കഴിയണമെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
കുടുംബങ്ങളുടെ നവീകരണം എപ്പോഴും സാധ്യമാകേണ്ടതാണ്. ഈ കാലത്തില്‍ ചില കാര്യങ്ങള്‍ നാം ജീവിതത്തില്‍ നിന്നു തള്ളിക്കളയേണ്ടത് ആവശ്യമാണ്. തകര്‍ന്നുപോയതിനെ തിരികെപ്പിടിക്കാന്‍ സാധിക്കണം. ധ്യാനം, പഠനം, പ്രാര്‍ഥന, വചനവ്യാഖ്യാനം എന്നിവ നമ്മുടെ ജീവിതത്തില്‍ തിരികെപ്പിടിക്കണം. കുടുംബബന്ധങ്ങള്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് മെത്രാപ്പോലീത്ത വിരല്‍ചൂണ്ടി. കുടുംബത്തിൽ രൂപപ്പെടുന്ന ആത്മീയത അനുസരണത്തിന്റെ ആത്മീയതയായി രൂപപ്പെടേണ്ടത് ആവശ്യമാണ്. ബന്ധങ്ങളുടെ നിര്‍മലത കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയണം. തലമുറയുടെ രൂപീകരണം കുടുംബത്തിലൂടെ സാധ്യമാകണം. ആരാധനയും വചനവും തലമുറകളിലേക്ക് പങ്കുവയ്ക്കേണ്ടത് ആവശ്യമാണെന്നും ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
രാജ്യത്തും ജീവിതത്തിലെ സമസ്ത മേഖലകളിലും അഴിമതിയുടെ തേരോട്ടം ശക്തമാകുന്ന കാലഘട്ടത്തില്‍ ദൈവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പ്രതിരോധ സംസ്കാരം തീര്‍ക്കുന്നതിനും വ്യത്യസ്ത സമൂഹമായി നിലനില്ക്കാനും കഴിയണമെന്ന് ഡോ. പോള്‍ സ്വരൂപ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
വേദഭാഗത്തില്‍ ദാനിയേലിന്റെ ജീവിതം അന്നത്തെ നിലവില്‍ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ ബോധങ്ങള്‍ക്ക് പ്രതിരോധ സംസ്കാരം തീര്‍ക്കുന്നതും അഴിമതി തിങ്ങി നിറഞ്ഞ അനുഭവത്തിന്റെ മധ്യത്തില്‍ നീതിയുടെ പക്ഷം ചേരുന്നതും ആയിരുന്നു. ദാനിയേല്‍ ദൈവത്തിന്റെ ആത്മാവ് നിറഞ്ഞവന് ആയിരുന്നതിനാല്‍ ജീവിതത്തില്‍ സത്യസന്ധതയും വിശ്വസ്തതയും വച്ചുപുലര്‍ത്തിയിരുന്നു. ഭരണത്തിലുള്ള വിശ്വസ്തത, അവന്റെ അച്ചടക് സ്വഭാവം രാജാവിന്റെയും ദൈവത്തിന്റെയും പ്രീതി സമ്പാദിക്കുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിച്ചു. കോഴഞ്ചേരി, മാരാമണ്‍, ചിറയിറമ്പ് മാര്‍ത്തോമ്മാ പള്ളികളില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് എപ്പിസ്കോപ്പമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കണ്വന്ഷന് പന്തലില്‍ ആരാധനയും നടന്നു.