കൂരാച്ചുണ്ട്: കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ 34 അംഗ ഷൂട്ടർമാർ നൽകിയ അപേക്ഷയിന്മേൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഒപ്പുവച്ചു. കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിലുള്ള 27 ഷൂട്ടർമാരും കൂടാതെ പെരിന്തൽമണ്ണയിൽ നിന്നുള്ള ഏഴ് ഷൂട്ടർമാരെയും നിയോഗിച്ചുകൊണ്ടാണ് ഉത്തരവിട്ടത്. ഈ മാസം 11ന് ജില്ലയുടെ അകത്തുംപുറത്തും നിന്നുമുള്ള ഷൂട്ടർമാരെ നിയോഗിച്ചുകൊണ്ടാണ് നടപടി സ്വീകരിക്കുന്നത്.
വേട്ടനായകളെ ഉപയോഗിച്ചുകൊണ്ട് കാടിളക്കിയായിരിക്കും കാട്ടുപന്നികളെ വെടി വയ്ക്കുന്നത്. ഹോട്ട്സ്പോട്ടുകൾ നിശ്ചയിക്കുന്നത് പ്രകാരം ഏറ്റവുമധികം കാട്ടുപന്നി ശല്യം നേരിടുന്ന അഞ്ചാം വാർഡ് ഓട്ടപ്പാലം മേഖലയിലായിരിക്കും ഇതിന് തുടക്കം കുറിക്കുന്നത്.
ഇതിനായി പഞ്ചായത്ത്തല ആർആർടി സംഘത്തെ രൂപീകരിക്കും. എംപി, എംഎൽഎ, ജില്ലാതല വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം ചേരുകയും വാർഡുകളിൽ ഷൂട്ടർമാരെ നിയോഗിക്കുന്ന വേളയിൽ വാർഡിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകുന്നതിനായി വാർഡ് മെംബർമാരെയും വാർഡ്തല സമിതിയെയും ചുമതലപ്പെടുത്തും.
ജില്ലയുടെ പുറത്തുനിന്ന് ഷൂട്ടർമാരെ നിയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഇതിനാവശ്യമായ ചെലവ് വഹിക്കും.