മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗവും ജനറല്‍ ആശുപത്രിയും സംയുക്തമായി മാര്‍ക്കറ്റ് ബസ് സ്റ്റാൻഡില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ സൗജന്യ രോഗ നിര്‍ണയ ക്
മൂവാറ്റുപുഴ: വേനല്‍ കനത്തതോടെ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗവും ജനറല്‍ ആശുപത്രിയും സംയുക്തമായി മാര്‍ക്കറ്റ് ബസ് സ്റ്റാൻഡില്‍ ഇതര സംസ്ഥാന തൊഴിലാളി കൾക്കായി രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കാവുങ്കര മേഖലയിലെ നൂറോളം തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കൂടുതല്‍ പേരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രാത്രി എട്ടിനാണ് ക്യാമ്പ് ആരംഭിച്ചത്. മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, കുഷ്ഠരോഗം എന്നിവയുടെ നിര്‍ണയമാണ് നടന്നത്.
എറണാകുളം ജില്ലാ മൊബൈല്‍ ഇമിഗ്രന്റ് സ്ക്രീനിംഗ് സംഘവും (എംഐഎസ്ടി) എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബ് ടെക്നീനീഷ്യന്മാരും ക്യാമ്പിലെത്തി രോഗ നിര്‍ണയത്തിനായി തൊഴിലാളികളുടെ രക്ത സാമ്പിള്‍ ശേഖരിച്ചു. ഇത് റീജിണല്‍ ലാബില്‍ പരിശോധന നടത്തി മൂന്നു ദിവസത്തിനകം ഫലം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറും. ഇവരുടെ മേല്‍നോട്ടത്തിലാകും തുടര്‍ പ്രവര്‍ത്തനങ്ങളെന്ന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി. രജിത പറഞ്ഞു. രോഗ ലക്ഷണമുളളവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കും.
പെരുമ്പാവൂര്‍ അടക്കമുളള സ്ഥലങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളി കൾക്ക് ഇടയില്‍ എച്ച്ഐവി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടാം ഘട്ടമായി വിപുലമായ സൗജന്യ എയ്ഡ്സ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും രജിത വ്യക്തമാക്കി. ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് നഗരസഭ പ്രദേശത്ത് അതിവസിച്ചു വരുന്നത്. ഇവര്‍ക്കിടയില്‍ ജലജന്യ രോഗങ്ങളടക്കം പിടിപെട്ടാല്‍ അതിവേഗം വ്യാപനം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ നഗരസഭ ആരോഗ്യ വിഭാഗം ക്യാമ്പ് നടത്തിയത്.
Tags : Local News Nattuvishesham Ernakulam