കണ്ണൂര്: നാടാലിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ബസുടമസ്ഥ സംഘം ജില്ലയിൽ ആഹ്വാനം ചെയ്ത ബസ് സമരം ഭാഗികം. കണ്ണൂർ-തലശേരി റൂട്ടിൽ സമരം പൂർണമായിരുന്നെങ്കിലും മറ്റു പലയിടങ്ങളിലും ചില ബസുകൾ സർവീസ് നടത്തി.
ഇരിട്ടി-തലശേരി റൂട്ടിലും പയ്യന്നൂർ-തളിപ്പറന്പ്-കണ്ണൂർ റൂട്ടുകളിലും പാനൂർ മേഖലകളിലും ബസുകൾ സർവീസ് നടത്തി. കൂടുതൽ ബസുകളും സമരത്തിലായിരുന്നു. കെഎസ്ആർടിസി ബസുകൾ കൂടുതലായി സർവീസ് നടത്തി. സാധാരണ നിലയിലുള്ള ബസ് സർവീസുകളില്ലാത്തത് വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലച്ചു.
നടാലിൽ ബൈപ്പാസിൽ അടിപ്പാതയില്ലാത്തത് കാരണം കണ്ണൂർ-തലശേരി റൂട്ടിലോടുന്ന ബസുകൾക്ക് നടാലിൽ നിന്ന് തലശേരിയിലെത്താൻ ആറുകിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതു പരിഹരിക്കാൻ അടിപ്പാത നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഇന്നലെ ജില്ലയിൽ സ്വകാര്യ ബസുകൾ പൂർണമായും സമരം നടത്താൻ ആഹ്വാനം ചെയ്തിരുന്നത്.
സ്വകാര്യ ബസുകളുടെ സമരത്തെ തുടർന്ന് കെഎസ്ആർടിസി കണ്ണൂർ-തലശേരി റൂട്ടിൽ ആറു സർവീസുകളും കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ അഞ്ച് സർവീസുകളും അധികമായി നടത്തി. കണ്ണൂർ ഇരിട്ടി റൂട്ടിലും കൂടുതൽ സർവിസുകൾ നടത്തി. കണ്ണൂർ-തലശേരി റൂട്ടിൽ ഓരോ 15 മിനുട്ടിലും കൂത്തുപറമ്പ് റൂട്ടിൽ ഓരോ 20 മിനുട്ടിലും സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. തലശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തി.