കണ്ണൂർ: രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരായ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
നാട്ടുകാരിൽ നിന്നു പിരിച്ചെടുത്ത ലക്ഷങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായുള്ള സിപിഎം നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂരിൽ സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയായിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
പയ്യന്നൂരിലെ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ട്. പോലീസ് നോക്കി നിൽക്കുമ്പോഴാണ് പയ്യന്നൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനത്തെ ആക്രമിച്ചത്. ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച സിപിഎം നേതാവ് കുഞ്ഞികൃഷ്ണനു കൂടിയുള്ള മുന്നറിയിപ്പാണ് ഈ ക്രിമിനൽ സംഘം നൽകിയിരിക്കുന്നത്.
മാരകായുധങ്ങളുമായി കോൺഗ്രസ് നേതാക്കളെ ആക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഗുണ്ടകളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്ന പയ്യന്നൂർ എംഎൽഎയുടെയും കൂട്ടരുടെയും ചിന്ത മാറ്റിവയ്ക്കുന്നതാണ് നല്ലത്. നാളെ ജനകീയ കോടതിയിൽ ഇതിന് സമാധാനം പറയേണ്ടി വരുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് പയ്യന്നൂർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള കോൺഗ്രസ് നേതാക്കളായ എ.പി. നാരായണൻ, എ. രൂപേഷ്, കെ. ടി. ഹരീഷ്, പി. രാജൻ എന്നിവരെ മാർട്ടിൻ ജോർജ് സന്ദർശിച്ചു.
Tags : nattu vishesham Protesters harassed