കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ സമരത്തില്‍ കോര്പറേഷന് ഓഫീസ് പരിസരം ഇന്നലെയും സംഘര്‍ഷഭരിതമായി. യുഡിഎഫും ബിജെപിയും കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി.
സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്ന് അകത്തു കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ഉള്ളിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസ് ബലമായി നീക്കം ചെയ്തു. കോര്പറേഷന് അനാസ്ഥയാണെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസ് ഉപരോധിച്ചു.
മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കുക, കോര്‍പറേഷനു കീഴില്‍ കാലാവധി കഴിഞ്ഞ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസിന്റെ പടിക്കെട്ടില്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് ഷമീല്‍ തങ്ങള്‍, ഡെപ്യൂട്ടി ലീഡര്‍ മനക്കല് ശശി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
പ്രതിഷേധം നീണ്ടതോടെ ഷമീല്‍ തങ്ങള്‍, മനക്കല് ശശി, സഫറി വെള്ളയില്‍, ഫാത്തിമ തഹ്ലിയ തുടങ്ങിയവരെ പോലിസ് ബലമായി അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, കെ.സി ശോഭിത, സൗഫിയ അനീഷ്, പി. ഷക്കീര്‍, ടി.പി.എം ജിഷാന്‍ സി.പി. സലീം തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി.
പ്രതിഷേധിച്ചു
കോഴിക്കോട്: വലിയങ്ങാടിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്നു വീണ് നാല് തൊഴിലാളികൾ മരണപ്പെട്ട സംഭവത്തിൽ എഐയുടിയുസി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് കോർപറേഷൻ അധികൃതരുടെ തീർത്തും നിരുത്തരവാദപരമായ നടപടി മൂലമുണ്ടായ ദുരന്തമാണിത്.
ഫിറ്റ്നെസ്സ് ഇല്ലാത്ത കെട്ടിടം പൊളിച്ചു നീക്കാതെ തുടർന്നും പ്രവർത്തിക്കാനുള്ള അനുമതി നൽകിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
ദുരന്തത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുംആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എം. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി പ്രവീൺ ചെറുവത്ത്,വൈസ് പ്രസിഡന്റ് എം.കെ. രാജൻ,ട്രഷറർ പി.അനീഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു.
25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം: എസ്ടിയു
കോഴിക്കോട്: വലിയങ്ങാടിയില്‍ കോര്പറേഷന് കെട്ടിടത്തിന്റെ സ്ലാബിനടിയില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 25ലക്ഷം രൂപ വീതം നല്‍കണമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് കോര്‍പറേഷനില്‍ ജോലി നല്‍കണമെന്നും വലിയങ്ങാടി മേഖല എസ്ടിയു കോര്പറേഷന് കമ്മിറ്റിആവശ്യപ്പെട്ടു.
ഇരുപത് വര്‍ഷം മാത്രം പഴക്കമുള്ള മല്‍സ്യ മാര്‍ക്കറ്റ് പുതുക്കിപണിയാന്‍ വ്യഗ്രത കാണിക്കുന്ന കോര്പറേഷന് ഭരണാധികാരികള്‍ അരനൂറ്റാണ്ടിലേറെ വര്‍ഷക്കാലത്തെ പഴക്കമുള്ള വലിയങ്ങാടിയിലെ കെട്ടിടം കണ്ടില്ലെന്നുള്ളത് വിരോധാഭാസവും സംശയത്തിനിട നല്കുന്നതുമാണ്. എന്‍.വി.അബ്ദുറഹിമാന് കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു. സി. ജാഫര്‍ സക്കീര്‍ ഉദ്ഘാടനം ചെയ്തു.
എം.വി. സമീര്‍, എന്‍.പി. കബീര്‍, പി. ആലിക്കോയ, എന്‍.വി.സുള്‍ഫിക്കര്‍, സി.പി. മമ്മദ് കോയ, എന്‍.വി.അഷ്റഫ്, ഹൈദര്‍ മാങ്കാവ്, ഹംസ, നൗഫല്‍, കനകദാസന് എന്നിവര്‍ പ്രസംഗിച്ചു.