പത്തനംതിട്ട: തദ്ദേശ തെരഞ്ഞടുപ്പിലുണ്ടായ തിരിച്ചടിക്കു പിന്നാലെ സിപിഎമ്മില്‍ നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയതോടെ പാര്‍ട്ടി വെട്ടിലായി.
മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാല്‍ അടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.
കെ.സി. രാജഗോപാല്‍ ഏരിയാ സെക്രട്ടറിക്കെതിരേ നടത്തിയ പരസ്യ പ്രസ്താവന പാര്‍ട്ടിയില്‍ വിവാദത്തിനു തിരി കൊളുത്തിയിരുന്നു. കെസിആറിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നു. നേതാക്കളെ സുഖിപ്പിക്കുന്നവര്‍ക്കും മൂടു താങ്ങികള്ക്കുമേ ഇന്നത്തെ സിപിഎമ്മില്‍ സ്ഥാനമുള്ളൂവെന്ന രാജഗോപാലിന്റെ നിലപാട് ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു.
മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മത്സരിച്ച കെസിആറിന് ലഭിച്ചത് വെറും 28 വോട്ടുകളുടെ ഭൂരിപക്ഷം. 2020-ല്‍ 92 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ച വാര്‍ഡിലാണ് പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് കെ സി രാജഗോപാല്‍ മത്സരിച്ചപ്പോള്‍ നിസാര വോട്ടുകള്‍ക്ക് കടന്നു കൂടിയത്. പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്റ്റാലിനാണ് തന്നെ തോലപിക്കാന് പരസ്യമായി കരുക്കള്‍ നീക്കിയതെന്ന് കെസിആര്‍ തുറന്നടിച്ചു. 2024 ഡിസംബര്‍ 30 ന് തന്നെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ പടക്കം പൊട്ടിച്ചവരാണവർ. തെരഞ്ഞെടുപ്പ് ഫലം വന്ന 13 നും അവര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കിട്ടു. ഏരിയാ സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലായിരുന്നു അടുത്ത ദിവസം നടന്ന ആഹ്ളാദ പ്രകടനമെന്ന് രാജഗോപാല്‍ പറഞ്ഞു.
ഉന്നത നേതൃത്വം ഇടപെട്ടാണ് പഞ്ചായത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചത്. തന്റെ തണലില്‍ വളര്‍ന്നവനാണ് സ്റ്റാലിന് . സുഖിപ്പിക്കുന്നവര്‍ക്ക് മാത്രം സംരക്ഷണം ഒരുക്കുകയാണ് അയാളുടെ തന്ത്രം. താഴെ തട്ടില്‍ കിടക്കുന്നവരുടെ വികാരം മനസിലാക്കാന്‍ അയാള്‍ ശ്രമിക്കാറില്ല. അടിസ്ഥാന വിവരം ഇല്ലെന്നു മാത്രമല്ല പാര്‍ട്ടി സാഹിത്യം പോലും വായിക്കാറില്ല. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിന് താന്‍ പരാതി സമര്‍പ്പിക്കുമെന്നും കെസിആര്‍ പറഞ്ഞു.
ആദ്യ ദിവസത്തെ ആരോപണം ഇങ്ങനെ പോയെങ്കില്‍ ഇന്നലെ പല കോണുകളില്‍ നിന്നും രാജഗോപാലിനെതിരേ വിമര്‍ശനം ഉണ്ടായപ്പോള്‍ നിലപാട് അടുപ്പം കൂടി കടുപ്പിച്ചു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മൂട് താങ്ങുകളുമായി മുന്നോട്ടു പോയാല്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു കാരണമാകുമെന്നും രാജഗോപാല്‍ തുറന്നടിച്ചു.
കെസിആറിനെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി പ്രകാശ് ബാബു
പത്തനംതിട്ട: മെഴുവേലിയില്‍ മത്സരിച്ച തന്നെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാലുവാരിയെന്ന മുന്‍ എംഎല്‍എയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന കെ.സി. രാജഗോപാലിന്റെ പരസ്യ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച് മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ.പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും കുതികാല് വെട്ടും വഞ്ചനയും അത്ര പുതിയ കാര്യമൊന്നുമല്ലെന്നാണ് ഫേസ് ബുക്കില്‍ പ്രകാശ് ബാബു കുറിച്ചത്.
പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാര്‍ട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് വി.എസ്. അച്യുതാനന്ദന്റെ സമ്പൂര്‍ണ ആശിര്‍വാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകള്‍ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരില്‍ ഒരാള്‍ ഞാനും കൂടെയാണെന്ന് പ്രകാശ് ബാബു കുറിച്ചു.
അനര്‍ഹര്‍ക്ക് താത്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ അനന്തരഫലം കൂടിയാണ് താങ്കള്‍ നേരിടുന്നത്. എന്റെ പോരാട്ടവീര്യത്തിനു കുറവുവന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോള്‍ ഇത്തരം ഉള്‍പോരാട്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ 75 വയസാകാന്‍ കാത്തുനില്‍ക്കാതെ 60 ലെ സ്വയം റിട്ടയര്‍ ചെയ്തത്.
താങ്കളും മറ്റുള്ളവരും ഞാനും നടത്തിയ പോരാട്ടങ്ങള്‍ വ്യക്തിപരമായിരുന്നില്ല. റിട്ടയര്‍മെന്റു കഴിഞ്ഞ നമുക്ക് പാര്‍ട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കില്‍ വേണ്ടെന്നുവയ്ക്കുക. നമുക്ക് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്.
റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്റെ പഴയ കസേരയില്‍ പോയിരുന്ന് നിര്‍ദേശം കൊടുത്താല്‍ ആരും കേള്‍ക്കില്ല.
റിട്ടയര്‍ ചെയ്ത മറ്റു പലരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുറവുകള്‍ പാര്‍ട്ടി പരിഹരിക്കട്ടെ. അതവര്‍ക്ക് വിട്ടുകൊടുക്കു. മലര്‍ന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുകയെന്നുമാണ് കുറിപ്പിലുള്ളത്.
പ്രകാശ് ബാബുവിന്റെ കുറിപ്പിനു പ്രതികരണമായി, ആറന്മുളയില് എം.വി. രാഘവനെതിരേ സീറ്റ് ചോദിച്ചപ്പോള്‍ താന്‍ എതിര്‍ത്തിരുന്നുവെന്നും അതാണ് അദ്ദേഹത്തിനു തന്നോടുള്ള പകയെന്നും രാജഗോപാല്‍ പറഞ്ഞു.
സിപിഎമ്മുകാര്‍ പലയിടത്തും കാലുവാരി; സിപിഐക്കും പരാതി
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ സിപിഐയെ പലയിടത്തും സിപിഎം വഞ്ചിച്ചതായി ആരോപണം. സിപിഐ മത്സരിച്ച പല വാര്‍ഡുകളിലും സിപിഎം കാലുവാരിയെന്നാണ് ആക്ഷേപം. പത്തനംതിട്ട, അടൂർ, പന്തളം നഗരസഭ വാര്‍ഡുകളില്‍ പ്രകടമായ കാലുവാരല്‍ ഉണ്ടായി.
കോണ്‍ഗ്രസും സിപിഐയും എസ്ഡിപിഐയും മത്സരിച്ച പത്തനംതിട്ട നഗരസഭ വാര്‍ഡുകളില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് തുച്ഛമായ വോട്ടുകളാണ് ലഭിച്ചത്. പന്തളം നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ സിപിഐിലെ ഡോ. അജിത്ത് ആർ. പിള്ളയ്ക്കു ലഭിച്ചത് വെറും 84 വോട്ടുകള്‍ മാത്രം. ഇവിടെ 271 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ഥി കെ ആര് രവിയാണ് വിജയിച്ചത്. യുഡിഎഫില്‍ ആര്‍എസ്പിക്കായിരുന്നു സീറ്റ്.
ആര്‍എസ്പി സ്ഥാനാര്‍ഥി കെ.എസ്. ശിവകുമാറിനു ലഭിച്ചത് 190 വോട്ടുകൾ. സിപിഎം വോട്ടുകള്‍ ബിജെപിയിലേക്കും ആര്എസ്പിയിലേക്കും പോയെന്നാണ് ആരോപണം.
ഇത്തരം വോട്ട്മറിക്കല്‍ പലയിടത്തും ആവര്‍ത്തിച്ചതായാണ് സിപിഐയുടെ വാദം. ഗ്രാമ പഞ്ചായത്ത് തലത്തിലും സിപിഐ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചു.
കോയിപ്രം പഞ്ചായത്ത് എട്ടാം വാര്‍ഡ് ഇതിന് ഉദാഹരണമായി സിപിഐ ചൂണ്ടിക്കാട്ടുന്നു. സിപിഐക്ക് വാര്‍ഡ് ലഭിച്ചതോടെ സിപിഎം പ്രചാരണ രംഗത്തു നിന്നും പിന്മാറി. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനായ വിജയകുമാറിനെ വിമതനായി കളത്തിലിറക്കി. സിപിഎം വിജയകുമാറിന് പൂര്‍ണ പിന്തുണ നല്കി. ഫലം വന്നപ്പോള്‍ 160 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയകുമാര്‍ വിജയിച്ചു.
സിപിഐ സ്ഥാനാര്‍ഥി മൂന്നാമതായി. എന്നാല്‍ സിപിഐ സ്ഥാനാര്‍ഥി നിര്‍ണയത്തെ സിപിഎം തുടക്കംമുതല്‍ വിമര്‍ശിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലും സിപിഎം കാലുവാരിയതായി സിപിഐ ആരോപിക്കുന്നു. പാര്‍ട്ടിയുടെ അഭിമാന ഡിവിഷനായിരുന്നു പള്ളിക്കൽ. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ ശ്രീനാദേവി കുഞ്ഞമ്മയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. അവരെ ഏതു വിധേനയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ ഡിവിഷനില്‍ ശ്രീലത രമേശിനെ മത്സര രംഗത്തിറക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ 196 വോട്ടുകളുടെ വ്യത്യാസത്തില്‍ ശ്രീലത രമേശ് തോറ്റു.
നിരവധി ഉദാഹരണങ്ങള്‍ നിരത്തിയാണ് സിപിഐ രംഗത്തു വന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് മുന്നണി ബന്ധത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
Tags : Local News Nattuvishesham Pathanamthitta CPM CPI