കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര നാളെ ജില്ലയിൽ. രാവിലെ 10ന് മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിക്ക് സമീപം എംജിടി ഗ്രൗണ്ടിലും ഉച്ചകഴിഞ്ഞ് മൂന്നിന് ബത്തേരി ഗാന്ധി ജംഗ്ഷനിലും വൈകുന്നേരം നാലിന് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്തും യാത്ര പര്യടനം നടത്തും. ഓരോ കേന്ദ്രത്തിലും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകും.
ജില്ല അഭിമുഖീകരിക്കുന്ന ജനകീയ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ "പുതുയുഗത്തിനായി കാതോർത്ത്’ എന്ന പേരിൽ പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും രാവിലെ 8.30ന് മാനന്തവാടി വൈറ്റ് ഫോർട്ട് ഹോട്ടലിൽ പൊതുജന, സംഘടനാ പ്രതിനിധികളുമായി ആശയ വിനിയമം നടത്തും. ഈ പരിപാടിയിൽ ഉയരുന്ന നിർദേശങ്ങൾ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പ്രത്യേകം ഉൾപ്പെടുത്തും. ഇടതുഭരണത്തിൽ ജില്ലയിൽ വിവിധ മേഖലകളിൽ ഉണ്ടായ പരാജയങ്ങൾ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം പുതുയുഗയാത്രയിൽ അവതരിപ്പിക്കും.
സ്വീകരണം വിജയിപ്പിക്കുന്നതിന് ഒരുക്കം പൂർത്തിയായതായി യുഡിഎഫ് ജില്ലാ കണ്വീനർ എച്ച്.ബി. പ്രദീപ്, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ട് സംസ്ഥാന ബജറ്റുകളിൽ ജില്ലയുടെ കാതലായ വിഷയങ്ങൾക്ക് തുക വകയിരുത്തിയിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു.
നിലന്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതിക്കായി സർക്കാർ ഒന്നും ചെയ്തില്ല. ടൂറിസം മേഖലയെ പൂർണമായും അവഗണിച്ചു. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ജനങ്ങൾക്ക്സംരക്ഷണ കവചം ഒരുക്കാൻ സർക്കാർ തയാറായില്ല. പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചില്ല. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികൾ കഷ്ടപ്പെടുകയാണ്. ബ്രഹ്മഗിരി പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. പുതുയുഗയാത്ര വലിയ പ്രതീക്ഷയാണ് വയനാടിന് നൽകുന്നതെന്നും നേതാക്കൾ പറഞ്ഞു.
Tags : Local News Nattuvishesham Wayanad