കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബത്തിന് തിക്താനുഭവം. ജീവിതസന്പാദ്യം അപ്പാടെ ഉരുൾവെള്ളം തട്ടിയെടുത്തിട്ടും കുടുംബം ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടില്ല. കുടുംബശ്രീ മിഷൻ തയാറാക്കിയ മൈക്രോ പ്ലാൻ ഗുണഭോക്തൃ പട്ടികയിലും ഇടം കിട്ടിയില്ല. റവന്യു വകുപ്പ് കൈയാളുന്ന പാർട്ടിയുടെ വെള്ളാർമല ലോക്കൽ സെക്രട്ടറി പ്രശാന്ത് ചാമക്കാട്ടിനും കുടുംബത്തിനുമാണ് ദുര്യോഗം.
ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണ് താനും കുടുംബവും ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടാത്തതിനു കാരണമെന്നു പ്രശാന്ത് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. നീതി ഉറപ്പാക്കുന്നതിന് സമാന അനുഭവമുള്ള ദുരന്തബാധിതരെ സംഘടിപ്പിച്ച് ഫെബ്രുവരി ഒന്നു മുതൽ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഹാരിസണ്സ് മലയാളം പ്ലാന്റേഷനിലെ തൊഴിലാളിയാണ് പ്രശാന്ത്. ചൂരൽമലയിൽ അട്ടമല റോഡിലെ ഹെൽത്ത് സെന്ററിനു സമീപം എസ്റ്റേറ്റ് പാടിയിലായിരുന്നു താമസം. പ്രശാന്തും കുടുംബവും താമസിച്ചിരുന്ന മുറി ഉൾപ്പെടുന്നതടക്കം മൂന്ന് എസ്റ്റേറ്റ് പാടികൾ ഉരുൾപൊട്ടലിൽ കഥാവശേഷമായി.
അപകടസാധ്യത മുന്നിൽക്കണ്ട് പാടിയിൽനിന്നു മാറിയതാണ് പ്രശാന്തിന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ രക്ഷപ്പെടുന്നതിനു സഹായകമായത്. മകൾക്കുവേണ്ടി വാങ്ങി പാടിയിൽ സൂക്ഷിച്ച 10 പവൻ വരുന്ന ആഭരണങ്ങൾ, ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക്, വീട്ടുപകരണങ്ങൾ, വായ്പയെടുത്ത് പാടിക്കടുത്ത് നിർമിച്ച തൊഴുത്ത്, അതിലുണ്ടായിരുന്ന നാല് പശുക്കൾ എന്നിവ ഉരുൾപൊട്ടലിൽ പ്രശാന്തിനു നഷ്ടമായി. ദുരന്തബാധിതരുടെ കരടുപട്ടികയിൽ പ്രശാന്തും കുടുംബവും ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പ്രസിദ്ധപ്പെടുത്തിയ പട്ടികകളിലും മൈക്രോ പ്ലാനിലും കുടുംബം ഉൾപ്പെട്ടില്ല.
10 വർഷം മുന്പ് പ്രശാന്തിന്റെ ഭാര്യ രേഖയ്ക്ക് ലൈഫ് ഭവന പദ്ധതിയിൽ നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പേരിലാണ് ദുരന്തബാധിത കുടുംബമെന്ന പരിഗണന ലഭിക്കാതിരുന്നതെന്നാണ് പ്രശാന്ത് നടത്തിയ അന്വേഷണത്തിൽ മനസിലായത്. നൈനാർകുളത്ത് പ്രശാന്തിന്റെ തറവാട് ഭൂമിയിലാണ് ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം തുടങ്ങിയത്. പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാതിരുന്ന വീട് ഇപ്പോൾ പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ജില്ലയ്ക്കു പുറത്തുള്ള സന്നദ്ധപ്രസ്ഥാനത്തിന്റെ സാന്പത്തിക പിന്തുണയോടെ അരപ്പറ്റയിൽ വാങ്ങിയ ആറ് സെന്റ് സ്ഥലത്ത് മറ്റൊരു സന്നദ്ധ സംഘടന നിർമിച്ചുനൽകിയ വീട്ടിലാണ് പ്രശാന്തും കുടുംബവും നിലവിൽ താമസം.
ദുരന്തബാധിതനെന്ന് അംഗീകരിച്ച് മൈക്രോ പ്ലാനിൽ ഉൾപ്പെടുത്താത്തതുമൂലം വലിയ വിഷമതകളാണ് പ്രശാന്തും കുടുംബവും നേരിടുന്നത്. ദുരന്തബാധിതരുടെ ഗണത്തിലും മൈക്രോ പ്ലാനിലും ഉൾപ്പെടുത്തുന്നതിന് റവന്യു മന്ത്രി ഉൾപ്പെടെ അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും ഫലം ഉണ്ടായില്ലെന്നു പ്രശാന്ത് പറഞ്ഞു. മൈക്രോ പ്ലാനിലെങ്കിലും ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ദുരന്തബാധിതരുടെ പട്ടികയിൽ അനർഹർ കയറിക്കൂടി വലിയ തോതിൽ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
Tags : Local News Nattuvishesham Wayanad CPI