അമ്പലപ്പുഴ: തെരുവുമക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവൻ മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുന്നു. വാർഷികാഘോഷം നാളെ നടക്കും. 1997ല്‍ തെരുവില്‍ അലയുന്ന ആരോരുമില്ലാത്തവര്ക്കായാണ് കനലെരിയുന്ന ജീവിതത്തില്‍നിന്നു മാനസാന്തരത്തിലൂടെ കാരുണ്യത്തിന്റെ കൊന്തയുമായി ബ്രദര്‍ മാത്യു ആല്ബിന് ഒരാളുമായി പുന്നപ്ര ശാന്തിഭവന് ആരംഭിക്കുന്നത്.
ആകാശം മേല്‍ക്കൂരയായി ജീവിതം തള്ളിനീക്കിയ 180 പേരാണ് ബ്രദര്‍ മാത്യു ആല്‍ബിന്റെ തണലില്‍ ശാന്തിഭവനില്‍ കഴിയുന്നത്. കൈകാലുകൾ നഷ്ടപ്പെട്ടവർ, കാഴ്ചയില്ലാത്തവർ, മാനസികനില തെറ്റിയവർ, ബുദ്ധിമാന്ദ്യമുള്ളവര്‍, കിടപ്പ് രോഗികളായ പ്രായമുള്ളവര്‍, മറ്റ് രോഗികള്‍ അടക്കമുള്ളവര്‍ക്ക് നാഥനാണ് ബ്രദര്‍ മാത്യു ആല്ബിന്.
തന്റെ കുടുംബവീടും സ്ഥലവും വിറ്റ് ഭാര്യ മേരിയോടൊപ്പം ശാന്തിഭവനിലെ അന്തേവാസികളെ ശുശ്രൂഷിച്ച് അവർക്കൊപ്പം ജീവിക്കുന്നു. ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തമായിട്ടും നേർച്ചയായിട്ടുമാണ് ബ്രദർ മാത്യു ആൽബിൻ ശാന്തിഭവൻ നടത്തുന്നത്. കാരുണ്യത്തിന്റെ ഉറവവറ്റാത്തവരുടെ കൈത്താങ്ങാണ് തെരുവുമക്കള്‍ക്ക് ആശ്രയം. ബന്ധുക്കളുള്ളവര്‍ക്ക് ശാന്തിഭവനില്‍ അഭയം നല്‍കാറില്ല. വിദേശ ഫണ്ടുകളൊന്നും വാങ്ങാതെ കാരുണ്യമതികളുടെ കൈത്താങ്ങ് മാത്രമാണ് ശാന്തിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്രയം.
വിവാഹം, വിവാഹവാർഷികം ചരമദിനം, ചരമവാര്‍ഷികം, ജന്മദിനം, മാമ്മോദീസ തുടങ്ങിയ എല്ലാവിധ ചടങ്ങുകൾക്കും ശാന്തിഭവനിൽ അന്നദാനം നൽകാവുന്നതാണ്. ശാന്തിഭവനിലെ അന്നദാനത്തിൽ അന്നദാതാക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കെടുത്ത് പ്രാർഥനയില്‍ പങ്കെടുക്കാനും ഭക്ഷണം വിളമ്പാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും സാധിക്കും. എന്തും ആഘോഷിക്കുമ്പോള്‍ ശാന്തിഭവനിലെ അന്തേവാസികള്‍ക്കു ഭക്ഷണം ഒരുക്കാന്‍ ശാന്തിഭവന് അധികൃതര്‍ കൈത്താങ്ങിനായി കാത്തിരിക്കുകയാണ്.