കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി റെയിൽവേ എൻജിനിയറുടെ നേതൃത്വത്തിൽ സ്ലാബുകൾ ഇളക്കി പരിശോധന നടത്തുന്നു.
തിരുവല്ല: കോട്ടയം - കായംകുളം ഇരട്ടപ്പാതയിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മധ്യേ റെയിൽവേ സ്ഥാപിച്ച അടിപ്പാതകൾ ബാധ്യതയായി മാറുന്നു. അടിപ്പാതയിലെ വെള്ളക്കെട്ടാണ് അടിക്കടി പ്രശ്നമായി മാറുന്നത്. കുറ്റൂർ, ഇരുവെള്ളിപ്ര, തൈമറവുംകര അടിപ്പാതകളാണ് മഴ ശക്തമായാൽ അടച്ചിടേണ്ടിവരുന്നത്. യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അടിപ്പാതകൾ മഴക്കാലത്ത് അടച്ചിടേണ്ടി വരുന്ന സാഹചര്യം പ്രദേശവാസികൾക്ക് ചില്ലറ ബുദ്ധിമുട്ടുകളല്ല സൃഷ്ടിക്കുന്നത്.
മുന്പ് റെയിൽവേ ഗേറ്റ് ആയിരുന്നപ്പോൾ ട്രെയിൻ കടന്നു പോകുന്പോൾ മാത്രം അടച്ചിട്ടാൽ മതിയായിരുന്നു. എന്നാലിപ്പോൾ മഴക്കാലത്ത് പൂർണമായി പാത അടച്ചിടേണ്ട സാഹചര്യമാണ്. വെള്ളക്കെട്ട് പരിഹരിക്കാൻ ഇതിനോടകം നിരവധി പരീക്ഷണങ്ങൾ റെയിൽവേ നടത്തി.അടിപ്പാതയ്ക്ക് പുറത്തായി വലിയ കിണറുകൾ സ്ഥാപിച്ച് അടിപ്പാതയ്ക്ക് ഉള്ളിലെ വെള്ളം ഓട വഴി ഈ കിണറുകളിലേക്ക് എത്തിച്ച് ഈ കിണറ്റിൽ നിന്നും വെള്ളം പുറത്തേക്ക് അടിച്ചു കളയുന്ന പുതിയ പരീക്ഷണമാണ് ഇപ്പോൾ നടത്തുന്നത്.
നിർമാണഘട്ടത്തിലെ സാങ്കേതിക പിഴവുകളാണ് അടിപ്പാതയിലെ വെള്ളക്കെട്ടിനു കാരണമാകുന്നതെന്ന ആക്ഷേപമുണ്ട്. അടിപ്പാതയിൽ വെള്ളം കയറാതിരിക്കാനായി അലൂമിനിയം റൂഫിംഗ്, ഓടകൾ, വൺസൈഡ് വാൽവുകൾ, റോഡിന് കുറുകെ ഇരുമ്പ് കവേർഡ് ഡ്രെയിനേജ്, വെള്ളം വറ്റിക്കുന്നതിനൂള്ള മോട്ടോർ പമ്പ് സ്ഥാപിക്കൽ, വെള്ളം അടിപ്പാതയിൽ ഉയർന്നാൽ വാഹനങ്ങൾ കടന്നുപോകാതിരിക്കാനായി ഗേറ്റ് സ്ഥാപിക്കൽ തുടങ്ങിയവ നടത്തിയിരുന്നു.
ആറുമാസം മുമ്പ് അടിപ്പാതയുടെ തറയുടെ കോൺക്രീറ്റുകൾ ഇളക്കി കമ്പികൾ നിരത്തി വാട്ടർപ്രൂഫ് കോൺക്രീറ്റ് ചെയ്യുകയും കാറുകൾ ഉൾപ്പെടെ കടന്നു പോകുന്നതിനായി അടിപ്പാതയുടെ വശത്തുള്ള ഫുട്പാത്തിന്റെ വീതി കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പ്രശ്ന പരിഹാരമായിട്ടില്ല.
നിർദേശങ്ങളുമായി നാട്ടുകാർ
വെള്ളപ്പൊക്ക സമയത്ത് കാവൽക്കാരെ നിയമിച്ചാണ് യാത്രക്കാരെ നിയന്ത്രിക്കുന്നത്. വെള്ളപ്പൊക്ക സമയത്ത് പഴയ ലെവൽ ക്രോസുകൾ പ്രയോജനപ്പെടുത്തി ഇതുവഴി ഈ സമയങ്ങളിൽ ഗതാഗത സംവിധാനം താത്കാലികമായി ഉപയോഗപ്പെടുത്താമെന്ന് നാട്ടുകാർ പറയുന്നു.
റെയിൽവേ അടിപ്പാതയിലേക്ക് വെള്ളം കയറി വരാൻ സാധ്യതയുള്ള ഭാഗം ശക്തമായി ബലപ്പെടുത്തുകയും വെള്ളം ഒഴിഞ്ഞുമാറേണ്ട ചാലുകൾ വൃത്തിയാക്കി ചെറിയ ഷട്ടറുകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാമെന്ന് പൊതുപ്രവർത്തകനായ വി.ആർ. രാജേഷ് പറഞ്ഞു.
അടിപ്പാതയിലെ കോൺക്രീറ്റ് ബോക്സുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അഞ്ച് അടി ഉയർത്തിയാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന നിർദേശവുമുണ്ട്. മേൽപാലം നിർമിക്കണമെന്ന ആവശ്യങ്ങളടക്കം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്.
Tags : Indian Railway Local News Nattuvishesham Pathanamthitta