പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, പുലാമന്തോൾ, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിന് രൂപകൽപന ചെയ്ത രാമഞ്ചാടി-അലിഗഢ് കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ശുദ്ധജലം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 92.52കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയിൽ 10 മീറ്റർ വ്യാസമുള്ള കിണർ, അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള പന്പ് ഹൗസ്, അലിഗഢ് യൂണിവേഴ്സിറ്റി കാന്പസിൽ 23 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണശാല, 12 ലക്ഷം ലിറ്റർ ഉന്നതതല സംഭരണി, റോ വാട്ടർ ബൂസ്റ്റർ, ക്ലിയർ വാട്ടർ പന്പിംഗ് മെയിൻ, പന്പ് സെറ്റ്, ട്രാൻസ്ഫോമർ എന്നിവയും പെരിന്തൽമണ്ണ നഗരസഭയിലെ പാതായിക്കരയിലും കുന്നപ്പള്ളിയിലുമുള്ള നിലവിലെ സംഭരണികളിലേക്കും ഏലംകുളം പഞ്ചായത്തിലെ പെരുന്പറന്പ് സംഭരണിയിലേക്കുമുള്ള ക്ലിയർ വാട്ടർ ഗ്രാവിറ്റി മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തികളും പെരിന്തൽമണ്ണ നഗരസഭയിലെ വിതരണ ശൃംഖല പുതുക്കി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളും പദ്ധതി വഴി പൂർത്തിയാക്കി.
പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളിലേയ്ക്കും നിലവിലുളള 19 എംഎൽഡിയോടുകൂടി പുതിയ 23 എംഎൽഡി ജലശുദ്ധീകരണശാല ചേരുന്നതോട് കൂടി 42 എംഎൽഡി ജലം ശുദ്ധീകരിക്കാൻ സാധിക്കും.
പെരിന്തൽമണ്ണ നഗരസഭാ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനായിരുന്നു. ചെയർമാൻ പി. ഷാജി, അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി മുൻ ഡയറക്ടർ ഡോ.ഫൈസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.സുധീർ ബാബു, പി.സൗമ്യ, എ.നസീറ, വാർഡ് കൗണ്‍സിലർ പി.തസ്നീമ, മലപ്പുറം വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എസ്.സത്യ വിൽസണ്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.