ചങ്ങരംകുളത്ത് തണ്ണിമത്തൻ ഇറക്കുന്ന തൊഴിലാളികൾ.
ചങ്ങരംകുളം: റംസാൻ പ്രമാണിച്ച് ജില്ലയിൽ പഴ വിപണി സജീവമാകുന്നു. നോന്പുതുറയുടെ പ്രധാന ആകർഷകമായ തണ്ണിമത്തൻ തന്നെയാണ് ഇത്തവണയും വിപണിയിലെ താരം. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമായി ടണ്‍ കണക്കിന് തണ്ണിമത്തനാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലേക്ക് എത്തിയത്. കേരളത്തിൽ പലയിടത്തും ഇത്തവണ തണ്ണിമത്തൻ കൃഷി ഇറക്കിയിട്ടുണ്ടെങ്കിലും മലയാളിക്ക് മനംനിറയാൻ പുറത്തുനിന്നെത്തുന്ന തണ്ണിമത്തൻ തന്നെ വേണം. പതിവിൽനിന്നു വ്യത്യസ്ഥമായി തണ്ണിമത്തന് ഇത്തവണ വില അൽപം കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു.
18 മുതൽ 20 വരെ വിലയുണ്ടായിരുന്ന തണ്ണിമത്തൻ ഇത്തവണ കിലോയ്ക്ക് 25 മുതൽ 30 വരെയാണ് വിൽപ്പന. വ്യത്യസ്ഥ ഇനം തണ്ണിമത്തനും വിപണിയിൽ ലഭ്യമാണ്. നാംദാരി, കിരണ്‍, വിശാൽ യെല്ലോ, മൃദുല തുടങ്ങിയ ഐറ്റങ്ങൾ ഉണ്ടെങ്കിലും നാംദാരി തണ്ണിമത്തനാണ് ആവശ്യക്കാരേറെ.
ജില്ലയിൽ വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന നോന്പുതുറകൾകൂടി സജീവമാകുന്നതോടെ തണ്ണിമത്തൻ വിപണി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.
റംസാൻ വിപണി മുന്നിൽക്കണ്ട് തണ്ണിമത്തന് മാത്രമായി പ്രത്യേക സ്റ്റാളുകളും വിപണനകേന്ദ്രങ്ങളും കച്ചവടക്കാർ ഒരുക്കിയിട്ടുണ്ട്. വഴിയോരങ്ങളിലൊക്കെ ഇതുകാണാം. സീസണ് ആയതോടെ മിക്കയിനം ഫ്രൂട്ട്സുകൾക്കും വില കയറിയതായി കച്ചവടക്കാർ പറഞ്ഞു.
40 രൂപയുണ്ടായിരുന്ന പൈനാപ്പിൾ വിലകയറി 90 മുതൽ 100 രൂപ വരെ എത്തി. സീസണാകാത്തത് കൊണ്ട് തന്നെ മാങ്ങയുടെ വില 150 രൂപയ്ക്ക് മുകളിലാണ് വില്പന. യുഎസ്എ, ഇറാൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എത്തുന്ന ആപ്പിളും വിപണിയിലുണ്ട്. 200 മുതൽ 300 വരെയാണ് ആപ്പിളിന്റെ ചില്ലറ വില്പന.
മുന്തിരിയും ഓറഞ്ചും മുസന്പിയും ലഭ്യമാണ്. വിലയിൽ ഇവയ്ക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നും കച്ചവടക്കാർ പറഞ്ഞു.
Tags : Local News Nattuvishesham Malappuram