തിരുവല്ല: മഞ്ഞാടിയിലെ സ്പായില്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യ പ്രതി കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ(മരണം സുബിന്-29) യെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത് സുബിനായിരുന്നു.
ഇയാള്‍ക്കൊപ്പമെത്തിയ അഞ്ചംഗ ഗുണ്ടാ സംഘത്തിലെ മൂന്നു പേര് ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ഒന്നിന് സ്പായിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് അറസ്റ്റിലായത്. പിടിയിലാകാനുള്ളവരിൽ രണ്ടുപേര്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് കര്‍ണാടകത്തിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. മറ്റൊരു പ്രതി മധ്യകേരളത്തില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഗുണ്ടാപ്പിരിവല്ല സ്ഥാപനത്തെ തകര്‍ക്കാനുളള ക്വട്ടേഷനാണ് നടന്നതെന്ന് സ്ഥാപനത്തിന്റെ ഉടമ ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കിയില്ല. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സുബിനില്‍ നിന്നും ക്വട്ടേഷന്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് ശ്രമിക്കും. തിരുവല്ലയിലുളള മറ്റൊരു കാപ്പാ കേസ് പ്രതി വിവിധ സ്പാകളില്‍ നിന്ന് ഗുണ്ടാപ്പിരിവ് സ്വീകരിക്കാറുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇയാളുടെ സംഘാംഗമാണ് സുബിനെന്നും പറയുന്നു.
എന്നാല്‍ ആ വഴിക്ക് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ല. പീഡനത്തിന് ഇരയായ യുവതിക്കൊപ്പം സ്പായില്‍ ജോലിചെയ്യുന്ന മറ്റൊരു യുവതിക്ക് സുബിന്റെ സംഘത്തിലെ ചിലരുമായി അടപ്പമുണ്ടായിരുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അതിജീവിതയുടെ മൊഴിയിലും ചില പരാമർശങ്ങളുണ്ടായതാണ്. ഇക്കാര്യത്തില്‍ അന്വേഷണം പോലീസ് തുടങ്ങിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച സുബിനില്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങ് പോലീസ് ശേഖരിക്കും.
Tags : Local News Nattuvishesham Pathanamthitta Kerala Police